ഹോർമുസ് കടലിടുക്കില്‍ ചരക്കു ഗതാഗതം തുടർച്ചയായി തടസ്സപ്പെട്ടതുമൂലം ഇന്ധന വള വിതരണത്തിലുണ്ടായ പ്രതിസന്ധി കാർഷിക ഉത്പാദനക്ഷമത കുറച്ചിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ ഇതു വിളവെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നും യുഎൻ വികസന മേധാവി അലക്സാണ്ടർ ഡി ക്രൂ അറിയിച്ചു. വൈകാതെ ക്ഷാമം രൂക്ഷമാകുമെന്നും ഞങ്ങള്‍ നിസ്സഹായരാണെന്നും ഐക്യരാഷ്ട്രസഭ പ്രതികരിച്ചു.
ലോകത്തിലെ ആകെ വളത്തിന്റെ ഭൂരിഭാഗവും ഉല്പാദിപ്പിക്കപ്പെടുന്നതു മിഡില്‍ ഈസ്റ്റിലാണ്. ആഗോളവിതരണത്തിന്റെ മൂന്നിലൊന്നു കടന്നുപോകുന്നത് ഹോർമുസ് കടലിടുക്കിലൂടെയും. അതിനാല്‍ തന്നെ കടലിടുക്കിലെ ദീർഘകാല പ്രതിസന്ധി 'ആഗോളഭക്ഷ്യ ദുരന്തത്തിനു' കാരണമാകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ - കാർഷിക സംഘടന (എഫ്‌എഒ) കഴിഞ്ഞയാഴ്ച നല്‍കിയ മുന്നറിയിപ്പ്.
ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, സൊമാലിയ, സുഡാൻ, ടാൻസാനിയ, കെനിയ, ഈജിപ്ത് എന്നീ രാജ്യങ്ങളിലായിരിക്കും ഭക്ഷ്യപ്രതിസന്ധി അതിരൂക്ഷമാവുക എന്നാണ് ഐക്യരാഷ്ട്രസഭയുടെ അറിയിപ്പ്.
ലോക ബാങ്ക്, അന്താരാഷ്ട്ര നാണയ നിധി, യുഎൻ വേള്‍ഡ് ഫുഡ് പ്രോഗ്രാം എന്നീ സംഘടനകള്‍ നേരത്തെതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പ്രത്യാഘാതങ്ങള്‍ ഗ്ലോബല്‍ ജിഡിപിയുടെ 0.5 ശതമാനം മുതല്‍ 0.8 ശതമാനം വരെ ഇല്ലാതാക്കിയതായും ഡി ക്രൂ അഭിപ്രായപ്പെട്ടു. " പതിറ്റാണ്ടുകള്‍കൊണ്ട് വളർത്തിയെടുത്ത കാര്യങ്ങള്‍ തകർത്തുകളയാൻ അവർക്ക് വേണ്ടിവന്നത് വെറും എട്ട് ആഴ്ചകളാണെന്നും " ഡി ക്രൂ വിമർശിച്ചു.