മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് പ്രിയം രണ്ടാംനിര യൂറോപ്യന്‍ രാജ്യങ്ങള്‍ ; ട്രെന്റ് മാറ്റം ഇങ്ങനെ

കോവിഡ് മഹാമാരിക്കു ശേഷം മലയാളി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിദേശ വിദ്യാഭ്യാസ ഭ്രമം വലിയതോതില്‍ പടര്‍ന്നുപിടിച്ചിരുന്നു.

വായ്പയെടുത്തും മറ്റും വിദേശത്തേക്ക് പോയ വിദ്യാര്‍ത്ഥികളില്‍ പലരും ഭേദപ്പെട്ട ജോലി നേടുന്നതില്‍ പരാജയപ്പെട്ടിരുന്നു. വിദേശത്ത് പഠനത്തിനു പോയവരുടെ അവസ്ഥ തിരിച്ചറിഞ്ഞതോടെ പലരും തീരുമാനം മാറ്റിക്കൊണ്ടിരിക്കുകയാണ്.


ആദ്യകാലത്ത് യുകെ, ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലേക്കായിരുന്നു വിദ്യാര്‍ത്ഥികള്‍ കൂടുതലായി പോയിരുന്നത്. വിദ്യാര്‍ത്ഥി പ്രവാഹം കുറഞ്ഞെങ്കിലും വിദേശ വിദ്യാഭ്യാസം സ്വപ്‌നമായി കാണുന്നവര്‍ പോകുന്നുണ്ടെന്ന് കണ്‍സള്‍ട്ടന്‍സി ഏജന്‍സികള്‍ പറയുന്നു. യൂറോപ്പിലെ രണ്ടാംനിര രാജ്യങ്ങളാണ് ഇപ്പോള്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ലക്ഷ്യംവയ്ക്കുന്നത്.


എന്തുകൊണ്ട് മാറ്റം ?

യുകെ, കാനഡ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള മലയാളി വിദ്യാര്‍ത്ഥികളുടെ പ്രവാഹം കുറയാന്‍ കാരണങ്ങള്‍ പലതുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടത് ജീവിത ചെലവുമായി ബന്ധപ്പെട്ടതാണ്. യുകെയില്‍ താമസ, വിദ്യാഭ്യാസ ചെലവുകള്‍ കുത്തനെ വര്‍ധിച്ചു. മാത്രവുമല്ല, വിദ്യാര്‍ത്ഥി വീസകള്‍ ഈ രാജ്യങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയും ചെയ്തു.


കോഴ്‌സ് കഴിഞ്ഞ ശേഷം കൂടുതല്‍ അവസരങ്ങള്‍ യുകെ പോലുള്ള രാജ്യങ്ങളില്‍ മുമ്പത്തേക്കാള്‍ തീരെ കുറഞ്ഞിട്ടുണ്ട്. ഇതാണ് യുകെയെ അനാകര്‍ഷകമാക്കുന്ന ഘടകങ്ങളിലൊന്ന്.


പുതുരാജ്യങ്ങള്‍ ഏതൊക്കെ ?

എസ്റ്റോണിയ, സ്ലോവേനിയ, പോളണ്ട്, ഹംഗറി, ജോര്‍ജിയ, അര്‍മേനിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകുന്ന മലയാളി വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഫീസ് തീരെ കുറവാണെന്നതാണ് ഈ രാജ്യങ്ങളുടെ പ്രത്യേകത. പഠനശേഷം ജോലിസാധ്യത കൂടുതലുമാണ്. ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളില്‍ പഠിക്കുന്ന ചെലവ് മാത്രമേ ഇവിടങ്ങളില്‍ ഉള്ളൂ.


യുകെ, ഫ്രാന്‍സ്, അയര്‍ലന്‍ഡ് രാജ്യങ്ങളെ അപേക്ഷിച്ച്‌ ജീവിതചെലവ് തീര്‍ത്തും കുറവാണ്. താമസസൗകര്യത്തിനായി മുടക്കേണ്ടിവരുന്ന ചെലവുകളും പോക്കറ്റിന് ഇണങ്ങുന്നതാണ്. പഠനത്തിനുശേഷം ജോലി കണ്ടെത്താന്‍ ഈ രാജ്യങ്ങള്‍ വീസ കാലാവധി നീട്ടിനല്കാറുമുണ്ട്.