കോക്രോച്ച്‌ ജനത പാര്‍ട്ടിയുടെ രണ്ടാം ഘട്ട പ്രതിഷേധം ഇന്ന് ; കൈയില്‍ പ്ലേറ്റും സ്പൂണും കരുതണമെന്ന് സിജെപി സ്ഥാപകൻ

ന്യൂഡല്‍ഹി : നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ കോക്രോച്ച്‌ ജനത പാർട്ടിയുടെ രണ്ടാം ഘട്ട പ്രതിഷേധം ഇന്ന് ജന്തർ മന്തറില്‍ നടക്കും.

പ്രതിഷേധത്തില്‍ പങ്കെടുക്കാൻ എത്തുന്ന ‘പാറ്റകള്‍' കൈയില്‍ ഒരു പ്ലേറ്റും സ്പൂണും കരുതണമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ആവശ്യപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഡല്‍ഹിയിലെ രണ്ടാം ഘട്ട പ്രക്ഷോഭം.


ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ജന്തർ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന എല്ലാവരും പ്ലേറ്റും സ്പൂണുമായി വരണമെന്നും ബാക്കി കഥ എല്ലാവർക്കും അറിയാമെന്നും ദിപ്കെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.


കൊവിഡ് മഹാമാരിക്കിടെ മുൻനിര പോരാളികള്‍ക്ക് നന്ദി അറിയിക്കാൻ ജനങ്ങളോട് ബാല്‍ക്കണിയില്‍ നിന്ന് പാത്രങ്ങള്‍ കൊട്ടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 2020 മാർച്ചില്‍ നടത്തിയ ആഹ്വാനത്തെ പരിഹസിച്ചാണ് ദിപ്കെയുടെ ഈ പരാമർശം. ആദ്യ സമരം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ജന്തർ മന്തറില്‍ രണ്ടാമത്തെ പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഇതിനായി ഡല്‍ഹി പോലീസിന്റെ അനുമതി ലഭിച്ചതായി സിജെപി ഭാരവാഹികള്‍ അറിയിച്ചു.