കൊച്ചിയിലെ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡില്‍ ( CSL ) ഇന്ന് നടന്ന ചടങ്ങിലാണ് യുദ്ധക്കപ്പല്‍ നാവികസേനയ്ക്ക് കൈമാറിയത്. പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തത ശക്തിപ്പെടുത്തുന്നതിനും 'ആത്മനിർഭർ ഭാരത്' എന്ന കേന്ദ്ര സർക്കാർ ദർശനം മുന്നോട്ടുകൊണ്ടുപോകുന്നതിനുമുള്ള ഇന്ത്യയുടെ യാത്രയിലെ മറ്റൊരു സുപ്രധാന നേട്ടമാണിത്.
സിഎസ്‌എല്‍ ഡയറക്ടർ ( ഓപ്പറേഷൻസ് ) ഡോ. ഹരികൃഷ്ണൻ എസ്., 'മംഗ്രോള്‍' കമാൻഡിംഗ് ഓഫീസർ ( ഡസിഗ്നേറ്റ് ) കമാൻഡർ യു. ശരണ്‍ കുമാർ എന്നിവർ ഡെലിവറി പ്രോട്ടോക്കോളില്‍ ഒപ്പുവച്ചു.
CSL ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ ജോസ് വി.ജെ., കൊച്ചി വാർഷിപ്പ് പ്രൊഡക്ഷൻ സൂപ്രണ്ടന്റ് കൊമഡോർ അനൂപ് മേനോൻ, വെസ്റ്റേണ്‍ നേവല്‍ കമാൻഡിലെ കമാൻഡ് റിഫിറ്റ് ഓഫീസർ കൊമഡോർ പിയൂഷ് ബദോണി, ചീഫ് വിജിലൻസ് ഓഫീസർ ഡോ. സി. പാണ്ടി സെല്‍വ ദുരൈ IOFS, CSL എക്സിക്യൂട്ടീവ് ഡയറക്ടർ ( ഷിപ്പ് ബില്‍ഡിംഗ് ) ഷിറാസ് വി.പി. എന്നിവരടക്കം ഇന്ത്യൻ നാവികസേനയിലെയും CSL- ലെയും മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Det Norske Veritas ( DNV ) യുടെ ക്ലാസിഫിക്കേഷൻ ചട്ടങ്ങള്‍ അനുസരിച്ചാണ് 'മംഗ്രോള്‍' രൂപകല്‍പ്പന ചെയ്ത് നിർമ്മിച്ചിരിക്കുന്നത്. ജലാന്തർ നിരീക്ഷണം, തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും ( SAR ), കുറഞ്ഞ തീവ്രതയുള്ള സമുദ്ര പ്രവർത്തനങ്ങള്‍ ( LIMO ) തുടങ്ങിയ വിവിധ നിർണായക ദൗത്യങ്ങള്‍ നിർവഹിക്കാൻ കപ്പലിന് കഴിയും. തീരദേശ ജലമേഖലകളിലെ ആന്റി - സബ്മറൈൻ വാർഫെയർ ( ASW ) പ്രവർത്തനങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന 'മംഗ്രോള്‍', നൂതന മൈൻ - ലേയിംഗ് ശേഷിയും ഉള്‍ക്കൊള്ളുന്നു.
ഡീസല്‍ എൻജിൻ-വാട്ടർജെറ്റ് പ്രൊപ്പല്‍ഷൻ സംവിധാനമാണ് കപ്പലില്‍ ഉപയോഗിച്ചിരിക്കുന്നത്. ഭാരം കുറഞ്ഞ ടോർപീഡോകള്‍, തദ്ദേശീയമായി വികസിപ്പിച്ച ASW റോക്കറ്റുകള്‍, നൂതന ഷാലോ-വാട്ടർ സോണാറുകള്‍ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളും കപ്പലില്‍ സജ്ജീകരിച്ചിട്ടുണ്ട്. തീരദേശത്തെ ആഴം കുറഞ്ഞ ജലമേഖലകളില്‍ ജലാന്തർ ഭീഷണികളെ കണ്ടെത്താനും പിന്തുടരാനും പ്രതിരോധിക്കാനും ഈ സംവിധാനങ്ങള്‍ കപ്പലിന്റെ ശേഷി ഗണ്യമായി വർധിപ്പിക്കുന്നു. 'മംഗ്രോള്‍' ഇന്ത്യൻ നാവികസേനയില്‍ ഉള്‍പ്പെടുത്തുന്നത് രാജ്യത്തിന്റെ ഷാലോ-വാട്ടർ ആന്റി-സബ്മറൈൻ വാർഫെയർ ശേഷിക്ക് വലിയ ഉത്തേജനം നല്‍കും.
ഏകദേശം 80 ശതമാനം തദ്ദേശീയ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ യുദ്ധക്കപ്പല്‍, തദ്ദേശീയ യുദ്ധക്കപ്പല്‍ രൂപകല്‍പ്പന, നിർമ്മാണം, പ്രതിരോധ സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ ഇന്ത്യ കൈവരിച്ചുകൊണ്ടിരിക്കുന്ന വളർച്ചയുടെ തെളിവാണ്. ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ ചരിത്രപരവും തന്ത്രപ്രധാനവുമായ തീരദേശ പട്ടണമായ മംഗ്രോളിന്റെ പേരിലാണ് കപ്പലിന് പേര് നല്‍കിയിരിക്കുന്നത്. രാജ്യത്തിന്റെ പ്രതിരോധ ഉല്‍പ്പാദന മേഖലയിലെ സ്വയംപര്യാപ്തത വർധിപ്പിക്കുന്നതിനും 'ആത്മനിർഭർ ഭാരത്' ദർശനം സാക്ഷാത്കരിക്കുന്നതിനും 'മംഗ്രോള്‍' കൈമാറ്റം സുപ്രധാന സംഭാവന നല്‍കുന്നു.