ആം ആദ്മി പാർട്ടിയിൽ ചാരിറ്റി ഫണ്ട് വിവാദം പുകയുന്നു: സംസ്ഥാന-ദേശീയ നേതൃത്വത്തിന് പരാതി നൽകാൻ ആലപ്പുഴ മണ്ഡലം കമ്മറ്റി

ആലപ്പുഴ : ആലപ്പുഴ ആം ആദ്മി പാർട്ടിയിൽ 'അലിവ്' എന്ന സംഘടനയുടെ പേരിൽ നടന്ന ചാരിറ്റി ഫണ്ട് പിരിവ് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

ലോട്ടറി മാതൃകയിൽ ( Lucky Draw ) കൂപ്പണുകൾ അടിച്ച് ലക്ഷക്കണക്കിന് രൂപയുടെ അനധികൃത പണപ്പിരിവ് നടത്താൻ ജില്ലാ നേതൃത്വവും സംസ്ഥാന സെക്രട്ടറിയും അനുമതി നൽകിയെന്നാണ് ആലപ്പുഴ മണ്ഡലം കമ്മറ്റിയുടെ പ്രധാന ആരോപണം


ഭാരതീയ ന്യായ സംഹിത ( BNS ) സെക്ഷൻ 297 പ്രകാരം ലോട്ടറി മാതൃകയിലുള്ള ഇത്തരം പിരിവുകൾ നിയമവിരുദ്ധമായിരിക്കെ, അഴിമതിക്കെതിരെ പോരാടുന്ന ഒരു പാർട്ടിയുടെ ഉന്നത നേതാക്കൾ തന്നെ ഇതിന് പിന്നിൽ പ്രവർത്തിച്ചത് വിരോധാഭാസമാണെന്ന് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. അനധികൃത കൂപ്പൺ വിറ്റയിനത്തിൽ ജില്ലാ പ്രസിഡന്റ് രമേശൻ പാണ്ടിശേരി കമ്മിഷൻ കൈപറ്റി എന്ന് അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി സുഭാഷ് ആരോപിച്ചു.  


ഈ സാമ്പത്തിക ക്രമക്കേടിൽ പ്രതിഷേധിച്ചും, ആരോപണവിധേയരായ ജില്ലാ നേതൃത്വത്തിന്റെയും സംസ്ഥാന സെക്രട്ടറിയുടെയും രാജി ആവശ്യപ്പെട്ടും സംസ്ഥാന-ദേശീയ നേതൃത്വങ്ങൾക്ക് ഔദ്യോഗികമായി പരാതി നൽകാൻ മണ്ഡലം കമ്മറ്റി തീരുമാനിച്ചു.


വിവാദത്തിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ കളക്ടറേറ്റ് പരിസരത്ത് നേതൃത്വത്തിനെതിരെ പ്രതിഷേധ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ പാർട്ടിക്കുള്ളിലുണ്ടായ ഈ അഴിമതി ആരോപണം ആം ആദ്മി പ്രസ്ഥാനത്തിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. സാധാരണക്കാരുടെ പണം തട്ടിയെടുത്ത നേതാക്കൾക്കെതിരെ കർശന നടപടി ഉണ്ടാകുന്നത് വരെ സമരം തുടരാനാണ് മണ്ഡലം കമ്മറ്റിയുടെ തീരുമാനം.