സ്ഥാനാത്ഥികളാരെല്ലാം ? ചര്‍ച്ചകള്‍ക്കായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയ ചർച്ചകള്‍ക്കായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.

എല്ലാ മണ്ഡലങ്ങളുടെയും സ്ഥാനാർത്ഥികളുടെ കാര്യത്തില്‍ ഏകദേശ ധാരണയാകും. ഘടകകക്ഷികളുടെ സീറ്റുകള്‍ ഏറ്റെടുക്കുന്നതും ചർച്ചയാകും എന്നാണ് റിപ്പോ‌‌ർട്ടുകള്‍. മൂന്നാം ഭരണം തേടുന്ന എല്‍ഡിഎഫിനെ പിണറായി തന്നെ നയിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി നിർണായകമായ സ്ഥാനാർത്ഥി ചർച്ചകളിലേക്കാണ് കടക്കുന്നത്. ജില്ലകളില്‍ നിന്നുള്ള പ്രാഥമിക സ്ഥാനാർത്ഥി പട്ടികയില്‍ 90% സീറ്റുകളിലും ഒറ്റ പേരാണ് പരിഗണനക്ക് വന്നിട്ടുള്ളത്.


ജില്ലാ സെക്രട്ടറിയേറ്റ് പാനലില്‍ തിരുത്തല്‍ വേണമെങ്കില്‍ അക്കാര്യം നിർദ്ദേശിച്ച്‌ സംസ്ഥാന സെക്രട്ടറിയേറ്റ് തിരികെ കൈമാറും. അധികം വൈകാതെ നടക്കുന്ന സംസ്ഥാന കമ്മിറ്റിയോഗമാണ് സ്ഥാനാർത്ഥി പട്ടിക അന്തിമമാക്കുക. പി ബി അംഗം എ വിജയരാഘവൻ, കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ എന്നിവരുടെ പേരുകള്‍ അതാത് ജില്ലാ സെക്രട്ടറിയേറ്റുകള്‍ നല്‍കിയ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. അതിനാല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ആയിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. 


മട്ടന്നൂർ സീറ്റ് ഇല്ലെങ്കില്‍ മത്സരിക്കാൻ ഇല്ലെന്ന് നിലപാട് കെ കെ ശൈലജ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രാമചന്ദ്രൻ കടന്നപ്പള്ളിയുടെ കണ്ണൂർ, എ കെ ശശീന്ദ്രന്റെ എലത്തൂർ ,ആൻറണി രാജു അയോഗ്യനായ തിരുവനന്തപുരം , ആർജെഡി -ജെഡിഎസ് തർക്കമുള്ള കോവളം എന്നീ സീറ്റുകള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചർച്ച ഉണ്ടാവും.