കേരളത്തില്‍ ' കെസി ' യുഗം ? മുഖ്യമന്ത്രി പ്രഖ്യാപനം അവസാനഘട്ടത്തിലേക്ക് ; ഹൈക്കമാൻഡ് നീക്കങ്ങള്‍ വേഗത്തില്‍

ന്യൂഡല്‍ഹി : കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എത്തിയേക്കുമെന്ന് ഏതാണ്ട് ഉറപ്പായി.

മുഖ്യമന്ത്രി പ്രഖ്യാപനം സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഹൈക്കമാൻഡ് തലത്തില്‍ നടക്കുന്ന ചർച്ചകളില്‍ നിലവില്‍ കെ.സി. വേണുഗോപാലിനാണ് മുൻതൂക്കം.


ഇന്നോ നാളെയോ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള സൂചനകള്‍. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാൻഡിന്റെ പ്രഥമ പരിഗണന കെ.സി. വേണുഗോപാലിനാണ്. രാഹുല്‍ ഗാന്ധിയുമായും മല്ലികാർജുൻ ഖാർഗെയുമായും നടത്തിയ ചർച്ചകളില്‍ ഇതിന് അനുകൂലമായ തീരുമാനമുണ്ടായതായാണ് വിവരം.


ഭരണപരമായ സൗകര്യം കണക്കിലെടുത്ത് ഉപമുഖ്യമന്ത്രി സ്ഥാനം വേണ്ടെന്ന നിലപാടിലാണ് ഹൈക്കമാൻഡ്. അനുനയ ഫോർമുലയുടെ ഭാഗമായി ഉപമുഖ്യമന്ത്രി പദം പരിഗണിച്ചിരുന്നെങ്കിലും ഇപ്പോള്‍ അത് ഒഴിവാക്കി.


കോണ്‍ഗ്രസ് തീരുമാനിക്കുന്ന മുഖ്യമന്ത്രിയെ അംഗീകരിക്കുമെന്ന് യുഡിഎഫിലെ ഘടകകക്ഷികള്‍ അറിയിച്ചിട്ടുണ്ട്. അതിനാല്‍ മുന്നണിക്കുള്ളില്‍ കെ.സി. വേണുഗോപാലിന്റെ കാര്യത്തില്‍ വലിയ എതിർപ്പുകള്‍ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.


ഖാർഗെയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള ചർച്ചകള്‍ പൂർത്തിയായിക്കഴിഞ്ഞു. ഇനി സോണിയാ ഗാന്ധിയുമായി നടത്തുന്ന ഔദ്യോഗിക ചർച്ചകള്‍ക്ക് ശേഷം പ്രഖ്യാപനമുണ്ടാകും. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന രീതിയെക്കുറിച്ചും ചർച്ചകള്‍ നടക്കുന്നുണ്ട്.