പള്ളിക്കരയിൽ 11 അടി നീളമുള്ള പെരുംപാമ്പിനെ സർപ്പ ടീം റെസ്ക്യൂ ചെയ്തു.

പള്ളിക്കര : പിണർമുണ്ട റേഷൻ കടയ്ക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നും ഏകദേശം 11 അടി നീളവും 23 കിലോ തൂക്കവുമുള്ള പെരുംപാമ്പിനെ പിടികൂടി. കഴിഞ്ഞ മൂന്ന് ദിവസമായി പ്രദേശവാസികളിൽ ഭീതിയുണ്ടാക്കിയിരുന്ന പാമ്പിനെയാണ് ഒടുവിൽ വലയിലാക്കിയത്.

മൂന്ന് ദിവസം മുൻപ് ഇര വിഴുങ്ങിയ ശേഷം സമീപത്തുള്ള പൊത്തിൽ അഭയം പ്രാപിച്ചിരുന്ന പാമ്പ് ഇന്ന് പൊത്തിൽ നിന്നും പുറത്തേക്ക് വന്നതോടെയാണ് നാട്ടുകാർ വിവരം അറിയിച്ചത്. തുടർന്ന്  ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനെ വിവരം അറിയിക്കുകയായിരുന്നു.


വിവരം ലഭിച്ചതിനെ തുടർന്ന് തമ്മനത്ത് നിന്നെത്തിയ പരിശീലനം ലഭിച്ച “സർപ്പ” സ്നേക്ക് റെസ്ക്യൂ ടീം അംഗം ഷെയ്ക്ക് മൊഹിയുദ്ധീനും നാട്ടുകാരും ചേർന്നാണ് പെരുംപാമ്പിനെ പിടികൂടിയത്.


പിടികൂടിയ പാമ്പിനെ പിന്നീട് ഫോറസ്റ്റ് അധികൃതർക്ക് കൈമാറുമെന്നും സ്നേക്ക് റെസ്യൂവർ ഷെയ്ക്ക് മൊഹിയുദ്ധീൻ അറിയിച്ചു.