ഒൻപത് സിപിഎം - ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇതില്‍ രണ്ടുപേർ പിടിയിലായി.
വിഷ്‌ണു, ഫൈസല്‍, രതീഷ്, തിരിച്ചറിയാൻ കഴിയുന്ന മറ്റ് ആറുപേർ എന്നിവർക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിഷ്ണു, രതീഷ് എന്നിവരെയാണ് ആറ്റിങ്ങല്‍ ഡിവൈഎസ്‌പിയുടെ സ്‌ക്വാഡും, ആറ്റിങ്ങല്‍ സിഐയും ചേർന്ന് നടത്തിയ അന്വേഷണത്തില്‍ പിടികൂടിയത്. ഇവർ നിലവില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്‌പി ഓഫീസിലാണുള്ളത്.
കഴിഞ്ഞദിവസം കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് ബോർഡ് തകർത്ത സംഭവത്തില്‍ ഉള്‍പ്പെട്ട ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് പൊലീസ് നോട്ടീസ് നല്‍കിയതാണ് പ്രകോപനത്തിനുകാരണം. ഇതില്‍ പ്രകോപിതരായ ഡിവൈഎഫ്‌ഐ പ്രവർത്തകർ പൊലീസിന്റെ വാഹനം തടയുകയും നഗരൂർ എസ്‌ഐയടക്കം ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണത്തിന് ശ്രമിക്കുകയും അസഭ്യം പറയുകയുകയുമായിരുന്നു. പ്രകോപിതരായി ഡിവൈഎഫ്‌ഐ പ്രവർത്തകർ പെരുമാറുന്നതും മുതിർന്ന പ്രവർത്തകർ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിലുണ്ട്.
ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേല്‍ക്കാനിടയായ സംഭവത്തിന് പിന്നാലെ സിപിഎം, ഡിവൈഎഫ്‌ഐ പ്രകടനങ്ങള്‍ സംസ്ഥാനത്തുടനീളം നടന്നിരുന്നു. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസിന്റെ ഓഫീസുകള്‍ ആക്രമിക്കപ്പെടുകയും ഫ്‌ളക്‌സുകള്‍ നശിപ്പിക്കപ്പെടുകയും ചെയ്തു.
ഇത്തരം ആക്രമണം നഗരൂരിലും നടന്നിരുന്നു. കോണ്‍ഗ്രസ് ഫ്‌ളക്‌സ് ബോർഡുകള്‍ തകർക്കപ്പെട്ടതോടെ യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കി. ഈ കേസില്‍ ഡിവൈഎഫ്‌ഐ പ്രവർത്തകരെ പ്രതിചേർത്ത് പൊലീസ് കേസെടുത്തു. ഇതിന്റെ നോട്ടീസ് നല്‍കാനെത്തിയപ്പോഴും തുടർന്നുമാണ് പൊലീസിന് നേരെ ആക്രമണശ്രമം ഉണ്ടായത്.