ഇൻഡിഗോയ്ക്കും എയർ ഇന്ത്യയ്ക്കും പിന്നാലെ നാളത്തെ സർവീസുകള്‍ എയർ ആകാസയും റദ്ദാക്കി. മാർച്ച് 7 വരെയുള്ള ബുക്കിങ്ങുകളില്‍ യാത്രക്കാർക്ക് ഇൻഡിഗോ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ( Death toll in Iran crosses 555, IndiGo says it will continue to cancel services )
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇന്ത്യൻ വിമാനക്കമ്പനികള്‍ ആകെ 760 സർവീസുകളാണ് റദ്ദാക്കിയത്. ഇതില്‍ ഭൂരിഭാഗവും ഗള്‍ഫ് മേഖലയിലേക്കുള്ളവയാണ്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഇന്ന് മാത്രം 87 വിമാന സർവീസുകള്‍ മുടങ്ങി. ഇതില്‍ 37 എണ്ണം പുറപ്പെടേണ്ടവയും 50 എണ്ണം എത്തേണ്ടവയുമാണ്. മൂന്നാം ദിവസവും അന്താരാഷ്ട്ര സർവീസുകള്‍ പൂർണ്ണമായും പ്രതിസന്ധിയിലാണ്.
ടിക്കറ്റ് തുക തിരികെ നല്‍കുന്നതിനോ സൗജന്യമായി യാത്ര മാറ്റുന്നതിനോ കമ്പനികള്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. അമേരിക്ക-ഇസ്രായേല്‍ സംയുക്ത ആക്രമണങ്ങളില്‍ ഇറാനില്‍ ജനജീവിതം ദുസ്സഹമായി തുടരുകയാണ്. ഇറാനില്‍ ഇതുവരെ 555 പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി റിപ്പോർട്ട് ചെയ്തു. ഇന്ന് ഫാർസ് പ്രവിശ്യയില്‍ മാത്രം 35 പേർ കൊല്ലപ്പെട്ടു. ഇറാന്റെ വിവിധ ഭാഗങ്ങളിലായി 131 നഗരങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. മേഖലയില്‍ റെഡ് ക്രസന്റിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുന്നുണ്ട്.