ശ്രീജയ്ക്ക് സിവില്‍ സര്‍വീസ് ആദ്യശ്രമത്തില്‍ 57-ാം റാങ്ക് ; കണ്ണീരണിഞ്ഞ് കൂലിപ്പണിക്കാരനായ അച്ഛനും അമ്മയും

തിരുവനന്തപുരം : സിവില്‍ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോള്‍, ആദ്യ ശ്രമത്തില്‍ തന്നെ 57-ാം റാങ്ക് നേടി അഭിമാനാർഹമായ നേട്ടം കൈവരിച്ചിരിക്കുകയാണ് തിരുവനന്തപുരം നരുവാമൂട് സ്വദേശിനി ശ്രീജ.

കൂലിപ്പണിക്കാരനായ അച്ഛനും അമ്മയും നിറകണ്ണുകളോടെയാണ് ഈ സന്തോഷ വാർത്ത കേട്ടത്. ഇന്ത്യൻ ഫോറിൻ സർവീസില്‍ ചേരാനാണ് ശ്രീജയുടെ ആഗ്രഹം.


'ആദ്യശ്രമത്തില്‍ തന്നെ എന്നെ കൊണ്ട് പറ്റുമെന്ന് അച്ഛനും അമ്മയും പറയുമായിരുന്നു. ഇന്ത്യൻ ഫോറിൻ സര്‍വീസില്‍ എത്തുമെന്ന് എപ്പോഴും അധ്യാപകരും ചർച്ചിലുള്ളവരും പറയാറുണ്ടായിരുന്നു. അന്നന്നുള്ളത് പഠിച്ചിട്ടേ ഉറങ്ങാറുള്ളൂ. കഴിയാത്ത ദിവസം ആ ഭാഗങ്ങള്‍ വെള്ളിയാഴ്ചത്തേക്കോ ശനിയാഴ്ചത്തേക്കോ മാറ്റിവക്കും. പഠിച്ച ഫോർച്യൂണ്‍ അക്കാഡമിയില്‍‌ ഞായറാഴ്ച പരീക്ഷ എഴുതാൻ പോകുന്നതിന് മുന്നേ എല്ലാം പഠിച്ചെന്ന് ഉറപ്പുവരുത്തുമായിരുന്നു. ഈ രീതി പ്രിലിംസിലും മെയിൻ പരീക്ഷയിലു ഒത്തിരി സഹായിച്ചു'- ശ്രീജ പറയുന്നു.


മെന്റേർസ് നല്‍കുന്ന ഉപദേശങ്ങളും നിർദേശങ്ങളുമെല്ലാം പാലിക്കാൻ പരമാവധി ശ്രമിച്ചിരുന്നു. നല്ല മാർക്ക് നേടുക എന്നതായിരുന്നു ലക്ഷ്യമിട്ടത്. ഫലം കാത്തിരിക്കുന്ന സമയം നല്ല ടെൻഷനുണ്ടായിരുന്നു. ആ സമയമെല്ലാം ഒപ്പമുണ്ടായിരുന്ന അച്ഛനും അമ്മയും ആത്മവിശ്വാസം നല്‍കിയെന്നും ശ്രീജ പറഞ്ഞു.


കൂലിപ്പണിക്കാരനായ ശ്രീജയുടെ അച്ഛൻ ചിട്ടി പിടിച്ചും വായ്പയടുത്തുമൊക്കെയാണ് മകളുടെ പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. ഏറെ കഷ്ടതകളുണ്ടായിരുന്നെങ്കിലും മകളുടെ പഠനാവശ്യങ്ങള്‍ക്ക് പണം കണ്ടെത്തിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. മകളുടെ അധ്വാനത്തിന്റെ ഫലം ദൈവം കൊടുത്തുവെന്ന് അമ്മ പറഞ്ഞു.


സിവില്‍ സർവീസ് ആദ്യ റാങ്ക് അനുജ് അഗ്നിഹോത്രിക്ക്; ആദ്യ നൂറിനുള്ളില്‍ 2 മലയാളികള്‍


യുപിഎസ്‌സി സിവില്‍ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. മലയാളിയായ ശ്രുതി ആർ. 18-ാം റാങ്ക് കരസ്ഥമാക്കി. പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികള്‍ക്ക് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയിലൂടെ ഫലം പരിശോധിക്കാം. റാങ്ക് പട്ടികയില്‍ ഇടംപിടിച്ചവരുടെ പേരും റോള്‍ നമ്പറും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പിഡിഎഫ്, വെബ്സൈറ്റിലെ 'Final Result' എന്ന വിഭാഗത്തില്‍ ലഭ്യമാണ്.


2025 മേയ് 25-ന് നടന്ന പ്രിലിമിനറി പരീക്ഷയോടെയാണ് ഈ വർഷത്തെ തിരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങിയത്. തുടർന്ന് ഓഗസ്റ്റ് 22 മുതല്‍ 31 വരെ മെയിൻ പരീക്ഷകള്‍ നടന്നു. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ അഭിമുഖം ഫെബ്രുവരി 27നാണ് പൂർത്തിയായത്. അഭിമുഖം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ ഫലം പ്രസിദ്ധീകരിക്കുന്ന മുൻവർഷങ്ങളിലെ രീതി തന്നെയാണ് ഇത്തവണയും കമ്മീഷൻ പിന്തുടർന്നത്. 2024ല്‍ ഏപ്രില്‍ 17ന് അഭിമുഖം അവസാനിച്ച ശേഷം ഏപ്രില്‍ 22ന് ഫലം വന്നിരുന്നു.


തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികള്‍ക്ക് കേഡർ അനുവദിക്കുന്നതിനായുള്ള തുടർനടപടികളും നിയമന നടപടികളും ഉടനെ ആരംഭിക്കും. പരീക്ഷയില്‍ പങ്കെടുത്തവർക്ക് ലഭിച്ച മാർക്കുകള്‍ പിന്നീട് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവർക്കും ഇല്ലാത്തവർക്കും തങ്ങളുടെ മാർക്കുകള്‍ പരിശോധിക്കാൻ അവസരമുണ്ടാകും. മെറിറ്റ് അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ പട്ടികയില്‍ ക്രമീകരിച്ചിരിക്കുന്നത്.


UPSC Civil Services Results Daughter of Malayali Daily Wager Secures 57th Rank Anuj Agnihotri Topped OverallSummary: The Union Public Service Commission (UPSC) has announced the final results of the Civil Services Examination, bringing stories of inspiration and grit to the forefront. Anuj Agnihotri secured the All India Rank (AIR) 1, while Kerala's Shruthi R. achieved an impressive 18th rank. Sreeja, a native of Naruvamoodu, Thiruvananthapuram, secured AIR 57 in her very first attempt. The daughter of daily wage laborers, her success is a testament to her hard work and her parents' sacrifices, who funded her education through loans and chit-funds. She aspires to join the Indian Foreign Service (IFS).