അണ്ണാമലൈ പുതുതായി ആരംഭിച്ച രാഷ്ട്രീയ പ്രസ്ഥാനമായ ' വി ദ് ലീഡേഴ്സ് ' തുടക്കത്തില്‍ ലക്ഷക്കണക്കിന് അനുയായികളെ നേടിയെന്നാണ് കണക്കുകള്‍. വെള്ളിയാഴ്ച ബിജെപിയില്‍ നിന്ന് രാജിവച്ച് പുതിയ പ്രസ്ഥാനം ആരംഭിച്ച് വെറും എട്ട് മണിക്കൂറുകള്‍ക്കകം 8 ലക്ഷത്തിലധികം സന്നദ്ധപ്രവർത്തകർ സംഘടനയില്‍ അംഗങ്ങളായെന്നാണ് വിവരം.
' വി ദ ലീഡേഴ്സ് ' എന്ന ഓണ്‍ലൈൻ ലിങ്ക് വഴി ആരംഭിച്ച വളണ്ടിയർ രജിസ്ട്രേഷന്റെ ആദ്യ മണിക്കൂറില്‍തന്നെ എട്ടു ലക്ഷത്തോളം പേരാണ് അണ്ണാമലൈയ്ക്ക് പിന്തുണയുമായെത്തിയത്.
8,68,676 പേർ ഇതിനോടകം ഈ രാഷ്ട്രീയ മുന്നേറ്റത്തിന്റെ ഭാഗമായിക്കഴിഞ്ഞതായാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. നിരവധി ബിജെപി പ്രവർത്തകരും പാർട്ടി വിട്ട് അണ്ണാമലൈക്കൊപ്പം ചേർന്നിട്ടുണ്ട്. സാധാരണക്കാരന്റെ രാഷ്ട്രീയം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള പുതിയ രാഷ്ട്രീയ യാത്രയുടെ തുടക്കമായാണ് അണ്ണാമലൈ തന്റെ പുതിയ മുന്നേറ്റത്തെ അടയാളപ്പെടുത്തുന്നത്.
കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എപിജെ അബ്ദുള്‍ കലാം സെന്റർ ഫോർ എത്തിക്സ് ആൻഡ് പൊളിറ്റിക്സ്' ഈ പ്രസ്ഥാനത്തിന് കീഴിലുള്ള ഒരു സ്ഥാപനമായി 'വി ദ് ലീഡേഴ്സ്' പ്രവർത്തിക്കുമെന്ന് അണ്ണാമലൈ വ്യക്തമാക്കുന്നു.
ഐപിഎസ് ഓഫിസറായിരുന്ന അണ്ണാമലൈ ജോലി രാജിവച്ച് ബിജെപിയില്‍ ചേർന്നത് 2020ലാണ്. കഴിഞ്ഞ 18 മാസമായി അണ്ണാമലൈ ബിജെപിയുമായി അഭിപ്രായഭിന്നതകള്‍ തുടരുകയായിരുന്നു. ഇന്ത്യക്കാരനോ തമിഴനോ എന്ന ആശയക്കുഴപ്പമുണ്ടായിരുന്നുവെന്നും ഇന്ന് മുതല്‍ പുതിയ വഴിയാണെന്നും അണ്ണാമലൈ രാജിക്ക് ശേഷം വ്യക്തമാക്കി.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ താൻ മത്സരിക്കുമെന്നും പാർട്ടി വളർത്താൻ സമയം വേണമെന്നും അദ്ദേഹം പറയുന്നു. തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ് അണ്ണാമലൈയുടെ നീക്കം.
നിലവില്‍ ഒരു സംഘടന എന്ന നിലയില്‍ പ്രവർത്തനം ആരംഭിക്കുന്ന സംഘം വൈകാതെതന്നെ ഒരു രാഷ്ട്രീയ പാർട്ടിയായി രൂപാന്തരപ്പെട്ടേക്കും. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കുക എന്നതാണ് അണ്ണാമലൈയുടെ ലക്ഷ്യം. തമിഴ് സിനിമാ താരം രജനികാന്തിന്റെ ആശീർവാദത്തോടെയാണ് പുതിയ രാഷ്ട്രീയ പരീക്ഷണത്തിനിറങ്ങുന്നതെന്നാണ് അണ്ണാമലൈ പറയുന്നത്. വെളിപ്പെടുത്തി.