പൊലീസില്‍ വൻ അഴിച്ച്‌ പണി ; സംസ്ഥാനത്ത് എസ്‌എച്ച്‌ഒ സംവിധാനം ഇനി 64 സ്റ്റേഷനുകളില്‍ മാത്രം, 212 പൊലീസ് സ്റ്റേഷനുകള്‍ സര്‍ക്കിള്‍ പദവിക്ക് ശുപാര്‍ശ

തിരുവനന്തപുരം : സംസ്ഥാനത്ത് 64 പൊലീസ് സ്റ്റേഷനുകളില്‍ എസ്‌എച്ച്‌ഒ സംവിധാനം മതിയെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്.

മറ്റ് സ്റ്റേഷനുകള്‍ സർക്കിള്‍ പദവിയില്‍ മാറ്റാൻ ശുപാർശ. 212 സർക്കിള്‍ രൂപീകരിക്കും. ഓരോ ജില്ലാ എസ് പിമാരുമായും ചർച്ച ചെയ്താണ് തീരുമാനം. 484 പൊലീസ് സ്‌റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്.


പിണറായി സർക്കാരിന്‍റെ കാലത്താണ് സ്റ്റേഷൻ എസ്‌എച്ച്‌ഒമാരെ ഇൻസ്പെക്ടർമാരായി നിയമിച്ചത്. 480 സ്റ്റേഷനുകളിലാണ് എസ്‌എച്ച്‌ഒ സംവിധാനം കൊണ്ടുവന്നത്. എസ്‌എച്ച്‌ഒ സംവിധാനം പാളിയെന്നായിരുന്നു 2 വർഷം മുമ്പ് ഡിജിപി നിയമിച്ച സമിതി റിപ്പോർട്ട്. 


വീണ്ടും പഠനംനടത്തി റിപ്പോർട്ട് നല്‍കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പുതിയ സമിതിയെ ചുമതലപ്പെടുത്തിയത്. ചില സർക്കിളില്‍ മൂന്ന് സ്റ്റേഷൻ വരെ കൊണ്ടുവരും. ക്രമസമാധാന അന്തരീക്ഷം കേസുകളുടെ എണ്ണം എന്നിവ പരിശോധിച്ചാണ് തീരുമാനം.


പുതിയ പരിഷ്കാരത്തോടെ പ്രധാന സ്‌റ്റേഷനുകള്‍ ഒഴികെ രണ്ട് സ്റ്റേഷനുകള്‍ക്ക് ഒരു ഇൻസ്പെക്ടർ എന്ന നിലയില്‍ മാറും. ഇതോടെ ആയിരത്തില്‍ താഴെ എഫ്‌ഐആ‍ർ വരുന്ന സ്റ്റേഷനുകളില്‍ എസ്‌ഐമാരാകും ഭരണം. 


ബാക്കിവരുന്ന സിഐമാരെ സൈബർ, പോക്‌സോ ഡിവിഷനുകളില്‍ നിയമിക്കും. പുതിയ സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ ആഭ്യന്തരവകുപ്പിന്‍റെ പ്രധാന പരിഷ്‌ക്കരണങ്ങളില്‍ ഒന്നാകുമിത്.