മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ല, കേരളത്തിൻ്റെ ശ്രമങ്ങള്‍ തടയും ; നിലപാട് കടുപ്പിച്ച്‌ വിജയ് സര്‍ക്കാര്‍

ചെന്നൈ : മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് എന്ന കേരളത്തിൻ്റെ ആവശ്യത്തെ തള്ളുന്ന നിലപാടുമായി തമിഴ്നാട് സർക്കാർ.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ല. പുതിയ അണക്കെട്ട് നിർമിക്കുന്നതിനായുള്ള കേരളത്തിൻ്റെ ശ്രമങ്ങള്‍ തടയുമെന്ന് തമിഴക വെട്രി കഴകം ( ടിവികെ ) സർക്കാർ വ്യക്തമാക്കി. വിജയ് സർക്കാരിൻ്റെ നിയമസഭാ സമ്മേളനത്തിലാണ് മുല്ലപ്പെരിയാർ വിഷയത്തില്‍ ടിവിലെ ശക്തമായ നിലപാട് വ്യക്തമാക്കിയത്.


പുതിയ മുല്ലപ്പെരിയാർ അണക്കെട്ടിനുള്ള കേരളത്തിന്റെ നിർദേശത്തെ എതിർക്കും. നിലവിലുള്ള അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താനുള്ള നീക്കങ്ങള്‍ക്കെതിരെ നടക്കുന്ന ഇടപെടലുകളെ ശക്തമായി എതിർക്കുമെന്നും തമിഴ്നാട് സർക്കാർ അറിയിച്ചു. കർണാടക കാവേരി നദിക്ക് കുറുകെ കർണാടക സർക്കാർ നിർമിക്കാൻ ഉദ്ദേശിക്കുന്ന മേക്കെദാട്ടു അണക്കെട്ട് പദ്ധതിയെ എതിർക്കുമെന്നും തമിഴ്നാട് സർക്കാർ വ്യക്തമാക്കി.


തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിലെ ജനങ്ങളുടെ ജീവനാഡിയാണ് മുല്ലപ്പെരിയാർ അണക്കെട്ട്. 2014 ല്‍ സുപ്രീം കോടതി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്താമെന്ന് ഉത്തരവിടുകയും അണക്കെട്ട് ബലപ്പെടുത്തിയ ശേഷം ജലനിരപ്പ് വീണ്ടും 152 അടിയായി ഉയർത്താമെന്ന് നിർദേശിക്കുകയും ചെയ്തു.


അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള ജോലികള്‍ ചെയ്യാനുള്ള അനുമതി നിഷേധിക്കുന്നത് തുടരുന്നതോടൊപ്പം, പുതിയ അണക്കെട്ട് നിർമിക്കണമെന്ന ആവശ്യത്തില്‍ കേരള സർക്കാർ ഉറച്ചുനില്‍ക്കുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ട് പ്രദേശത്ത് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുന്നതിനുമായി നടപടികള്‍ കൈക്കൊള്ളുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.


മേക്കെദാട്ടു അണക്കെട്ട് പദ്ധതിക്കെതിരായ നിയമ നടപടികളും തമിഴ്‌നാടിന് കാവേരി ജലം ഉറപ്പാക്കാനുള്ള ശ്രമങ്ങളും തുടരുമെന്നും വിജയ് സർക്കാർ അറിയിച്ചു.


മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് ആവശ്യമില്ലെന്ന് ടിവികെ നേതാവും കമ്പം എംഎല്‍എയുമായ പിഎല്‍എ ജഗനാഥമിശ്ര ദിവസങ്ങള്‍ക്ക് മുൻപ് വ്യക്തമാക്കിയിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെ അധിക ജലം തമിഴ്നാടിന് നല്‍കണം. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിർമിക്കാനുള്ള ഒരു കാരണവുമില്ല. മുല്ലപ്പെരിയാർ അണക്കെട്ട് വിഷയം ഉന്നയിച്ച്‌ തമിഴ്നാട്ടിലെയും കേരളത്തിലെയും ജനങ്ങളില്‍ ഭയം ഉണ്ടാക്കരുതെന്ന് ജഗനാഥമിശ്ര പറഞ്ഞിരുന്നു.


തമിഴ്നാട്ടിലെ കൃഷിക്ക് ആവശ്യമായ വെള്ളം മുല്ലപ്പെരിയാറില്‍ നിന്ന് തുറന്ന് വിടണം. നിലവില്‍ തമിഴ്നാട്ടില്‍ വെള്ളത്തിൻ്റെ പ്രശ്നം രൂക്ഷമാണ്. മുല്ലപ്പെരിയാറില്‍ നിന്നും അധിക ജലം ശേഖരിക്കാനുള്ള ശ്രമം തമിഴ്നാട് ആരംഭിച്ചു. 


ഇങ്ങനെ എത്തിക്കുന്ന അധിക ജലം വൈഗ അണക്കെട്ടിലും കുളങ്ങളിലും സംഭരിക്കും. വൈഗ അണക്കെട്ടിൻ്റെ ശേഷി വർധിപ്പിക്കും. തേനി ജില്ലയില്‍ മാത്രം ഏകദേശം 96 ലധികം കുളങ്ങള്‍ ഉണ്ട്. ഇവയില്‍ പലതും വലിയ കുളങ്ങളാണെന്നും പിഎല്‍എ ജഗനാഥമിശ്ര വ്യക്തമാക്കി.