വിക്കറ്റ് കളഞ്ഞാല്‍ നാട്ടുകാര്‍ ചോദിക്കും ; ധോണി ഭായി ആണ് എല്ലാം തീരുമാനിച്ചിരിക്കുന്നത്: സഞ്ജു സാംസണ്‍

Sanju Samson Chennai Super Kings IPL 2026 : ഐപിഎല്ലിലെ തന്റെ ആദ്യ എല്‍ ക്ലാസിക്കോയ്ക്ക് ഇറങ്ങുകയാണ് ഇന്ത്യയുടെ ടി20 ലോകകപ്പ് ഹീറോ സഞ്ജു സാംസണ്‍.

അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടി കളിക്കുന്നതിനെക്കുറിച്ചും ടീമില്‍ ധോണിയുടെ സ്വാധീനം ഇപ്പോഴും എങ്ങനെയാണെന്നതിനെ സംബന്ധിച്ചും പ്രതികരിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ് ഓപ്പണർ.


സഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ, "എനിക്ക് ഇതൊരു വേറിട്ട അനുഭവമാണ്... ഒട്ടേറെ താരങ്ങളുള്ള ഒരു ഫ്രാഞ്ചൈസിയുടെ ഭാഗമാണ് ഞാൻ ഇപ്പോള്‍. അതുകൊണ്ട് തന്നെ എനിക്ക് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ട്. എനിക്ക് പെട്ടെന്ന് വിക്കറ്റ് നഷ്ടപ്പെടുത്താനാവില്ല," ഒരു ചടങ്ങില്‍ സഞ്ജു പറഞ്ഞു.


"വിക്കറ്റ് കളഞ്ഞുകുളിച്ചാല്‍ എയർപോർട്ടിലേക്ക് പോകുമ്പോള്‍ ആളുകള്‍ ചോദിക്കും, 'ചേട്ടാ, കുറച്ചുകൂടി ശ്രദ്ധിച്ചു കളിക്കൂ' എന്ന്. അതുകൊണ്ട് ഒരു ചെന്നൈ സൂപ്പർ കിംഗ്സ് താരമായി ഞാൻ പൊരുത്തപ്പെട്ടു കഴിഞ്ഞു. വിചാരിച്ചതിലും വേഗത്തില്‍ ഞാൻ ഇവിടെ സെറ്റിലായി എന്ന് തോന്നുന്നു. ഒരു ചാമ്പ്യൻ ടീമാവുക എന്നത് ചാമ്പ്യനെപ്പോലെ പെരുമാറുന്നതോ അഹങ്കാരം കാണിക്കുന്നതോ ഒന്നുമല്ല. ടീമിന്റെ അടിസ്ഥാന മൂല്യങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത് മഹി ഭായിയാണ്. ഓരോ താരത്തിലും സപ്പോർട്ട് സ്റ്റാഫിലും അദ്ദേഹത്തിന്റെ സാന്നിധ്യം നിങ്ങള്‍ക്ക് അനുഭവിക്കാൻ കഴിയും," സഞ്ജു പറഞ്ഞു.


ഇന്ന് മുംബൈ ഇന്ത്യൻസിന് എതിരെ ധോണി കളിക്കാനിറങ്ങുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഫിറ്റ്നസ് വീണ്ടെടുത്താല്‍ സഞ്ജുവില്‍ നിന്ന് വിക്കറ്റ് കീപ്പംഗ് ഗ്ലൗസ് ധോണിയുടെ കൈകളിലേക്ക് എത്തും. പരിക്കേറ്റ് സീസണ്‍ നഷ്ടമായ ആയുഷ് മാത്രേയ്ക്ക് പകരമാവും ധോണിയെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തു.


ആയുഷ് മാത്രേയ്ക്ക് ഈ സീസണിലെ ബാക്കി മത്സരങ്ങള്‍ നഷ്ടമാകുമെന്ന് ടീം മാനേജ്‌മെന്റ് ചൊവ്വാഴ്ച അറിയിച്ചു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ ഹാംസ്ട്രിംഗ് പരിക്കേറ്റ ആയുഷിന് ആറ് മുതല്‍ പന്ത്രണ്ട് ആഴ്ച വരെ വിശ്രമം വേണ്ടിവരുമെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് വ്യക്തമാക്കി.


"ഏപ്രില്‍ 18ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ ഇടത് കാലിലെ ഹാംസ്ട്രിംഗിന് പരിക്കേറ്റതിനെത്തുടർന്ന് ഐപിഎല്‍ 2026ലെ ബാക്കി മത്സരങ്ങളില്‍ നിന്ന് ആയുഷ് മാത്രെ പുറത്തായി. ആയുഷിന് 6 മുതല്‍ 12 ആഴ്ചത്തെ വിശ്രമം ആവശ്യമാണ്," ചെന്നൈ സൂപ്പർ കിംഗ്സ് പ്രസ്താവനയില്‍ പറഞ്ഞു.