അർജുൻ എടുത്ത കോർണറിന് തലവെച്ച് അജ്‌സലാണ് കേരളത്തിന്റെ ഗോള്‍ വേട്ടക്ക് തുടക്കമിടുന്നത് , പിന്നാലെ ബിബിൻ അജയന്റെ പാസിനെ വലയിലെത്തിച്ച് റിയാസ് പി ടി കേരളത്തിന്റെ ലീഡ് ഇരട്ടിയാക്കി. ഇടവേളക്ക് പിരിയും മുമ്പ് വിഘ്നേഷ് കൂടി ഗോള്‍ നേടിയതോടെ ആദ്യ പകുതിയില്‍ കേരളം മൂന്ന് ഗോളിന് മുന്നിലെത്തി.
രണ്ടാം പകുതിയില്‍ കേരളം കൂടുതല്‍ ആക്രമിച്ചാണ് കളിച്ചത്. ഗോള്‍ നേടാൻ വീണ്ടും അവസരങ്ങള്‍ ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകള്‍ മൂലം ലക്ഷ്യം കാണാൻ ആയില്ല. അവസാന പതിനഞ്ച് മിനുട്ടിലേക്ക് കടക്കുന്നതിനിടെ പഞ്ചാബ് താരം ചുവപ്പ് കാർഡ് കണ്ടത് കേരളത്തിന് ഗുണമായി. പത്ത് പേരുമായി കളിച്ച പഞ്ചാബിനെതിരെ കേരളം നിരന്തരം മുന്നേറ്റങ്ങള്‍ നടത്തിയത് ഫലം കണ്ടു, പകരക്കാരനായി ഇറങ്ങിയ സജീഷിന്റെ പാസില്‍ റിയാസ് കേരളത്തിന്റെ നാലാം ഗോള്‍ നേടി.
ഫൈനലില്‍ സർവീസസാണ് കേരളത്തിന്റെ എതിരാളികള്‍. ഇരുവരും ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത ഒരു ഗോളിന്റെ ജയം സർവീസസിനായിരുന്നു.