പത്മജ വേണുഗോപാല്‍ തൃശൂരില്‍, ശോഭാ സുരേന്ദ്രന്‍ പാലക്കാട് ; നിര്‍ദേശിച്ച്‌ ബിജെപി ദേശീയ നേതൃത്വം

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്മജ വേണുഗോപാല്‍ തൃശൂരിലും ശോഭാ സുരേന്ദ്രന്‍ പാലക്കാടും മത്സരിക്കുമെന്ന കാര്യത്തില്‍ ധാരണയായതായി റിപ്പോര്‍ട്ടുകള്‍.

ഇക്കാര്യത്തില്‍ ബിജെപി ദേശീയ നേതൃത്വം ഇരുവര്‍ക്കും വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയതായാണ് സൂചന.


കെ മുരളീധരനെതിരെ വട്ടിയൂര്‍ക്കാവില്‍ പത്മജ വേണുഗോപാല്‍ മത്സരിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പത്മജയ്ക്ക് കൂടുതല്‍ വിജയസാധ്യത തൃശൂര്‍ ആണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയുടെ തീരുമാനമെന്നാണ് അറിയാന്‍ കഴിയുന്നത്. സംസ്ഥാനത്ത് ആദ്യമായി ബിജെപി വിജയിച്ച ലോക്‌സഭാ മണ്ഡലമാണ് തൃശൂര്‍. പത്മജയ്ക്ക് സുരേഷ് ഗോപിയുടെ വിജയത്തിന്റെ തുടര്‍ച്ചയുണ്ടാകുമെന്നാണ് ബിജെപി വിലയിരുത്തല്‍.


സുരേഷ് ഗോപിയുടെ പൂര്‍ണപിന്തുണയുണ്ടെങ്കില്‍ തൃശൂരില്‍ മത്സരിക്കാമെന്ന് പത്മജ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. പ്രചാരണത്തിന്റെ മുഴുവന്‍ ചുമതലയും സുരേഷ് ഗോപിയെ ഏല്‍പ്പിക്കണമെന്നും പത്മജ പറഞ്ഞിരുന്നു. മണ്ഡലത്തില്‍ പൂര്‍ണശ്രദ്ധ നല്‍കുമെന്ന് സുരേഷ് ഗോപിയും ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.


സ്ഥാനാര്‍ഥി പട്ടികയില്‍ ആറു മണ്ഡലങ്ങളില്‍ ശോഭാ സുരേന്ദ്രന്റെ പേരുണ്ടായിരുന്നു. ഏത് മണ്ഡത്തില്‍ മത്സരിച്ചാലും അതിശക്തമായ മത്സരം കാഴ്ചവെയ്ക്കാന്‍ ശോഭാ സുരേന്ദ്രന് കഴിയുമെന്നതാണ് അവരുടെ തെരഞ്ഞെടുപ്പ് ചരിത്രം. നേമം, കഴക്കൂട്ടം, മഞ്ചേശ്വരം പോലെ ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. യുഡിഎഫ് സ്ഥാനാര്‍ഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ ഇത്തവണ മത്സരരംഗത്തുണ്ടാകില്ല. പ്രത്യേക സാഹചര്യത്തില്‍ വിജയം ശോഭയ്‌ക്കൊപ്പം നില്‍ക്കുമെന്ന് ബിജെപി കരുതുന്നു.


ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക അടുത്ത ദിവസം തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേമം ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ ബിജെപിയുടെ പ്രചാരണം ഇതിനകം തന്നെ ആരംഭിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് നേമത്തെ സ്ഥാനാര്‍ഥി. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ മത്സംരംഗത്തുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി.