അസാധാരണ പ്രസവം ; നവജാത ശിശുവിനെ ആദ്യമായി കണ്ട രക്ഷിതാക്കള്‍ അമ്പരന്നു , 5.9 കിലോഗ്രം ഭാരം , ആശുപത്രിയില്‍ ഇതുവരെ ജനിച്ചതില്‍ വച്ച്‌ ഏറ്റവും ഭാരം കൂടിയ കുട്ടി

അസാധാരണ വലുപ്പവുമായി ജനിച്ച ഒരു കുട്ടിയെക്കുറിച്ചാണ് ഇപ്പോള്‍ ലോകം മുഴുവൻ ചർച്ച ചെയ്യുന്നത്. ന്യൂയോർക്കിലെ കയുഗ മെഡിക്കല്‍ സെന്‍ററില്‍ ജനിച്ച ഷോണ്‍ ജൂനിയർ എന്ന നവജാത ശിശു ആണ് ഇത്തരത്തില്‍ ചർച്ചയായത്.

കുട്ടിയുടെ ഭാരം നോക്കിയ ആശുപത്രി അധികൃതരും രക്ഷിതാക്കളും എല്ലാം അമ്പരന്നു. പ്രസവ ശേഷം ഭാരം അളന്നപ്പോള്‍ 5.9 കിലോ ഗ്രാമായിരുന്നു (13 പൗണ്ട്) കുട്ടിയുടെ ഭാരം. ജനുവരി 31 -നാണ് ഷോണ്‍ ജൂനിയർ ജനിച്ചത്. കുട്ടിക്ക് ഭാരകൂടുതല്‍ ഉണ്ടാകുമെന്ന് ആശുപത്രി അധികൃതർ മുന്നറിയിപ്പ് നല്‍കിയിരുന്നു. 


ജനിച്ച ഇ ത്രയധികം ഭാരം ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ആശുപത്രി ജീവനക്കാരും കുട്ടിയുടെ അച്ഛനുമമ്മയും അവന്‍റെ ഭാരം കണ്ട് അമ്പരന്നെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യൂയോർക്കിലെ കയുഗ മെഡിക്കല്‍ സെന്‍ററില്‍ ഇതുവരെ ജനിച്ചതില്‍ വച്ച്‌ ഏറ്റവും ഭാരം കൂടിയ കുട്ടിയാണ് ഷോണ്‍ ജൂനിയർ.


ടെറിക്കയും ഷോണുമാണ് ഷോണ്‍ ജൂനിയറിന്റെ മാതാപിതാക്കള്‍. ഇരുവർക്കും തങ്ങളുടെ മകൻ വലുതാകുമെന്ന് അറിയാമായിരുന്നുവെന്നും എന്നാല്‍, അവനെ ആദ്യമായി കണ്ടപ്പോള്‍ അവരിരുവരും ഞെട്ടിപ്പോയിയെന്നും ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. "അവൻ വലുതാകുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു, പക്ഷേ, ഞങ്ങള്‍ ഇത്രയ്ക്ക് പ്രതീക്ഷിച്ചിരുന്നില്ല," ടെറിക്ക ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു. 


നാല് കുട്ടികളുടെ അമ്മയായ ടെറിക്ക, മൂന്ന് മുതല്‍ ആറ് മാത്രം പ്രായമുള്ള കുട്ടികള്‍ക്കുള്ള ഡയപ്പറുകളാണ് ഷോണ്‍ ജൂനിയറിനെ ധരിപ്പിക്കുന്നതെന്നാണ് വിവരം. പ്രസവം അസാധാരണമായിരുന്നുവെന്നും അതിനാല്‍ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്തതെന്നും ആശുപത്രിയിലെ ഡോക്ടർമാരും നഴ്‌സുമാരും പറയുന്നു.


1.8 കിലോഗ്രാം ( 3.96 പൗണ്ട് ) ഭാരം മാത്രമുള്ളതും അതേ ദിവസം ജനിച്ചതുമായ മറ്റൊരു നവജാത ശിശു മാർഗോട്ടിനൊപ്പം കുഞ്ഞ് ഷാൻ ജൂനിയറിനെ കിടത്തിയിരിക്കുന്ന ഹൃദയസ്പർശിയായ ഒരു ചിത്രം ആശുപത്രി പിന്നീട് ഫേസ്ബുക്കില്‍ പങ്കുവച്ചു. ഈ ചിത്രം ഏറെ ശ്രദ്ധ നേടി. ഇതേത്തുടർന്നാണ് സംഭവം കൂടുതല്‍ ശ്രദ്ധ നേടിയത്. 


"ആശുപത്രിയില്‍ വച്ച്‌ ജനിച്ചതില്‍ ഏറ്റവും വലിയ കുഞ്ഞായ 13 പൗണ്ട് ഭാരമുള്ള ഷോണ്‍ ജൂനിയറിനെ സ്വാഗതം ചെയ്തു, മറ്റൊരു കുടുംബം വെറും 4 പൗണ്ട് ഭാരമുള്ള ചെറിയ മാർഗോട്ടിന്‍റെ വരവിനെ ആഘോഷിച്ചു," എന്നായിരുന്നു രണ്ട് കുട്ടിളുടെയും ചിത്രം പങ്കുവെച്ച്‌ ആശുപത്രി അധികൃതർ കുറിച്ചത്.


രണ്ട് കുഞ്ഞുങ്ങളെയും ഒരുമിച്ച്‌ കണ്ടത് സ്വന്തം പ്രസവാനുഭവം കൂടുതല്‍ സവിശേഷമാക്കിയെന്ന് മാർഗോട്ടിന്‍റെ അമ്മ പറഞ്ഞു. കുഞ്ഞുങ്ങളെല്ലാം അവരുടേതായ രീതിയില്‍ അതുല്യരും പ്രത്യേകതയുള്ളവരുമാണെന്ന് ഓർമ്മിപ്പിക്കാൻ ഇത് ഒരു മനോഹരമായ ഓർമ്മപ്പെടുത്തലാണെന്ന് അവർ കൂട്ടിച്ചേർത്തു. 


ജനനസമയത്ത് കുഞ്ഞിന്‍റെ വലിപ്പം കണക്കിലെടുക്കാതെ കുടുംബങ്ങള്‍ക്ക് ഉയർന്ന നിലവാരമുള്ള പ്രസവ പരിചരണം നല്‍കുന്നതില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞ ആശുപത്രി ജീവനക്കാർ രണ്ട് ജനനങ്ങളും ആഘോഷിച്ചു. 


വളരെ ചെറുതും വലുതുമായ നവജാതശിശുക്കളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ചവരാണ് തങ്ങളുടെ പ്രസവ സംഘമെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു. ഓരോ കുട്ടിയുടെയും ജനന കഥയും വ്യത്യസ്തമാണെന്നും സാധ്യമായ ഏറ്റവും മികച്ച പരിചരണവും കുടുംബങ്ങള്‍ക്കുള്ള പിന്തുണയ്ക്കും അവർക്ക് അർഹരാണെന്നും ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു.


ലോകത്തെ ഏറ്റവും ഭാരം കൂടിയ കുഞ്ഞ്


ഇതുവരെയുള്ള രേഖകള്‍ പ്രകാരം ലോകത്തിലെ ഏറ്റവും ഭാരം കൂടിയ കുഞ്ഞ് 1879 ജനുവരി 19 - ന് അമേരിക്കയിലെ ഒഹായോയിലെ സെവില്ലെയിലാണ് ജനിച്ചത്. "ബേബ്" എന്ന് വിളിക്കപ്പെട്ട ആ കുഞ്ഞിന് ജനനസമയത്ത് 9.98 കിലോഗ്രാം ( 22 പൗണ്ട് ) ഭാരവും 28 ഇഞ്ച് ( 71.12 സെന്‍റീമീറ്റർ ) നീളവും ഉണ്ടായിരുന്നു, ഇത് ഏറ്റവും ഭാരമുള്ള നവജാതശിശു എന്ന ഗിന്നസ് വേള്‍ഡ് റെക്കോർഡ്സ് റെക്കോർഡ് അവനു നേടിക്കൊടുത്തു. മാത്രമല്ല ഏറ്റവും നീളവും ഉള്ള നവജാതശിശുവും അവൻ തന്നെ ആയിരുന്നു. പക്ഷെ വേദന നിറഞ്ഞ മറ്റൊരു കാര്യമെന്തെന്നാല്‍ വെറും 11 മണിക്കൂർ മാത്രമേ ആ കുഞ്ഞിന് ആയുസുണ്ടായിരുന്നുള്ളു എന്നതാണ്.