സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ സമരത്തിലേക്ക്, 490 ഓളം ആശുപത്രികളെ ബാധിക്കുമെന്ന് യുഎൻഎ, മിനിമം വേതനം ഉറപ്പാക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കി നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.

നഴ്സുമാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യത്തില്‍ സർക്കാർ കൃത്യമായ തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സമരത്തിലേക്ക് നീങ്ങുന്നത്.


കേരളത്തിലെ ഏകദേശം 490 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ഈ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സംഘടന അറിയിച്ചു. നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ് പ്രധാന ആവശ്യം.


ചെറുകിട ക്ലിനിക്കുകള്‍ മുതല്‍ വൻകിട മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികള്‍ വരെയുള്ള 490 ഓളം സ്ഥാപനങ്ങളിലെ നഴ്സുമാർ ഡ്യൂട്ടി ബഹിഷ്കരിക്കും. ഇതോടെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെട്ടേക്കാം. കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ സർക്കാർ മെല്ലെപ്പോക്ക് നയം തുടരുകയാണെന്നും, അനിശ്ചിതകാല സമരമല്ലാതെ മറ്റ് വഴികളില്ലെന്നും യുഎൻഎ നേതൃത്വം വ്യക്തമാക്കി.