650 അമേരിക്കൻ സൈനികര്‍ കൊല്ലപ്പെട്ടു, ഇറാനെ പേടിച്ച്‌ വിമാന വാഹിനി കപ്പലും പറപറന്നു !

അമേരിക്കയെ സംബന്ധിച്ച്‌ ഞെട്ടിക്കുന്ന ഒരു കണക്കാണ് ഇപ്പോള്‍ ഇറാൻ സൈന്യം പുറത്ത് വിട്ടിരിക്കുന്നത്. ഇറാന്റെ 'ട്രൂ പ്രോമിസ് 4' പ്രതികാര നടപടിയുടെ ആദ്യ രണ്ട് ദിവസങ്ങളില്‍ മാത്രം 650 - ലധികം യുഎസ് സൈനികർ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായാണ് ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്‌സ് കോർപ്സ് അറിയിച്ചിരിക്കുന്നത്.

ഇറാൻ സൈന്യം മേഖലയിലുടനീളമുള്ള അമേരിക്കൻ താവളങ്ങളെയും യുദ്ധക്കപ്പലുകളെയും ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് ഇത്രയും ജീവഹാനി അമേരിക്കൻ പക്ഷത്ത് സംഭവിച്ചിരിക്കുന്നത്.


ബഹ്‌റൈനിലെ അമേരിക്കൻ നാവിക ആസ്ഥാനങ്ങള്‍ക്കും സൈനിക ആസ്ഥാനത്തിനും നേരെയുള്ള ഇറാൻ ആക്രമണങ്ങള്‍ മൂലം ഇറാനിയൻ കടലില്‍ നിന്നും യുഎസ്‌എസ് എബ്രഹാം ലിങ്കണ്‍ വിമാനവാഹിനിക്കപ്പലിനെ പിൻവാങ്ങാൻ നിർബന്ധിതരാക്കിയതായും ഐആർജിസി വക്താവ് ബ്രിഗേഡിയർ ജനറല്‍ അലി മുഹമ്മദ് നൈനി അറിയിച്ചിട്ടുണ്ട്. പേർഷ്യൻ ഗള്‍ഫ് മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങളില്‍ ഇറാൻ സൈന്യം കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയതായും സൈനിക വക്താവ് സ്ഥിരീകരിച്ചു.


യുദ്ധത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളില്‍ 650 അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്ത സംഭവം അമേരിക്കക്കാർ നിഷേധിക്കുകയോ മറച്ചുവെക്കുകയോ ചെയ്യുന്നത് സ്വാഭാവികമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എത്ര മറച്ച്‌ വച്ചാലും ഇറാനിയൻ ഇന്റലിജൻസ് വിഭാഗം ഈ മരണസംഖ്യ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ബ്രിഗേഡിയർ ജനറല്‍ വെളിപ്പെടുത്തി. 


ബഹ്‌റൈനിലെ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനത്ത് തുടർച്ചയായി ഇറാനിയൻ മിസൈലുകളും ഡ്രോണുകളും ആവർത്തിച്ച്‌ ആക്രമണം നടത്തിയതായും ഇറാൻ ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട്. ഇതില്‍ ഒരു സംഭവത്തില്‍ ഒരു പ്രധാന അമേരിക്കൻ സൈനിക കേന്ദ്രത്തില്‍ മാത്രം 160 അമേരിക്കൻ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. 


ഇറാനിയൻ നാവിക മിസൈലുകള്‍ പതിച്ചതിനെത്തുടർന്ന് യുഎസ് നാവികസേനയുടെ എംഎസ്ടി യുദ്ധ സഹായ കപ്പലിന് കനത്ത നാശനഷ്ടമുണ്ടായതായും ഇറാൻ സൈനിക ജനറലിൻ്റെ റിപ്പോർട്ടില്‍ പറയുന്നുണ്ട്.


തെക്കുകിഴക്കൻ ഇറാനിലെ ചബഹാർ തീരത്ത് നിന്ന് ഏകദേശം 250 മുതല്‍ 300 കിലോമീറ്റർ വരെ അകലെ സ്ഥിതി ചെയ്യുന്ന യുഎസ്‌എസ് എബ്രഹാം ലിങ്കണിലേക്ക് ഇറാനിയൻ നാവിക സേന നാല് ക്രൂയിസ് മിസൈലുകള്‍ വിക്ഷേപിച്ചതായും ഐആർജിസി വക്താവ് വെളിപ്പെടുത്തിയിട്ടുണ്ട്. 


ആക്രമണങ്ങള്‍ക്ക് ശേഷം വിമാനവാഹിനിക്കപ്പല്‍ തെക്കുകിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലേക്കാണ് പറന്നത്. ഇറാനികള്‍ക്കെതിരെ സയണിസ്റ്റ് ഭരണകൂടവും അമേരിക്കയും നടത്തുന്ന തുടർച്ചയായ ആക്രമണത്തിന് ഇറാനിയൻ സൈനിക സേനയുടെ ഒരു പ്രധാന പ്രതികരണമാണ് ഓപ്പറേഷൻ ട്രൂ പ്രോമിസ് 4 നെ ഇറാൻ സൈന്യം അടയാളപ്പെടുത്തുന്നത്.