ഹാവാര്‍ഡ് സര്‍വകലാശാലയില്‍നിന്നു ബിരുദം നേടിയ അദ്ദേഹം നേരത്തേയും വമ്പന്‍ പ്രവചനങ്ങള്‍ നടത്തി ഞെട്ടിച്ചിട്ടുണ്ട്. അതിലൊന്ന് 2024ലെ തെരഞ്ഞെടുപ്പില്‍ ട്രംപ് ജയിക്കുമെന്നായിരുന്നു. മറ്റൊന്ന് ഇറാനുമായി യുദ്ധത്തില്‍ ഏര്‍പ്പെടും എന്നതായിരുന്നു. ഇനിയൊന്ന് ഈ യുദ്ധത്തില്‍ അമേരിക്ക പരാജയപ്പെടും എന്നത്. മൂന്നാമത്തെ കാര്യം സംഭവിച്ചിട്ടില്ലെങ്കിലും അതിലേക്കാണു സാധ്യതകളെന്നും 'യുദ്ധത്തിന്റെ പുരോഗതി വിശകലനം ചെയ്യുമ്പോള്‍, അമേരിക്കയേക്കാള്‍ കൂടുതല്‍ നേട്ടങ്ങള്‍ ഇറാനുണ്ടെന്നാണ് കരുതുന്നതെന്നും' പ്രഫ. ജിയാങ് ഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തില്‍ പ്രഫ. ജിയാങ് പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകള്‍
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം പരസ്പരം ക്ഷീണിപ്പിക്കുന്ന ( War of attrition ) ഒന്നായിട്ടാണു കരുതുന്നത്. ഇറാന്‍കാര്‍ കഴിഞ്ഞ 20 വര്‍ഷമായി ഈ പോരാട്ടത്തിനായി തയ്യാറെടുക്കുകയാണ്. അവരുടെ മതവിശ്വാസമനുസരിച്ച് ഇത് 'വലിയ സാത്താന്' ( Great Satan ) എതിരെയുള്ള യുദ്ധമാണ്. കഴിഞ്ഞ ജൂണിലെ 12 ദിവസത്തെ യുദ്ധം ഇസ്രായേലിന്റെയും അമേരിക്കയുടെയും ആക്രമണ ശേഷി വിശകലനം ചെയ്യാന്‍ ഇറാനെ സഹായിച്ചു.
അവര്‍ ഹൂതികള്‍, ഹിസ്ബുള്ള, ഹമാസ്, ഷിയാ ഭീകരവാദികള്‍ എന്നിവരിലൂടെ അമേരിക്കന്‍ മാനസികാവസ്ഥ മനസ്സിലാക്കി. അമേരിക്കന്‍ സാമ്രാജ്യത്തെ തകര്‍ക്കാന്‍ അവര്‍ക്ക് വ്യക്തമായ തന്ത്രമുണ്ട്. അവര്‍ ലോക സമ്പദ്വ്യവസ്ഥയ്ക്കെതിരെയാണ് യുദ്ധം ചെയ്യുന്നത്. അവര്‍ ജിസിസി ( GCC ) രാജ്യങ്ങളെയും അമേരിക്കന്‍ താവളങ്ങളെയും ആക്രമിക്കുന്നു. ജിസിസി രാജ്യങ്ങളിലെ 60% വെള്ളവും നല്കുന്ന ഡീസലൈനേഷന്‍ പ്ലാന്റുകളെ ( കടല്‍വെള്ളം കുടിവെള്ളമാക്കുന്ന പ്ലാന്റുകള്‍ ) അവര്‍ ലക്ഷ്യം വെക്കുന്നു. 50,000 ഡോളര്‍ മാത്രം വിലയുള്ള ഡ്രോണുകള്‍ ഉപയോഗിച്ച് റിയാദിലെ ഇത്തരം പ്ലാന്റുകള്‍ തകര്‍ത്താല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കുടിവെള്ളം മുട്ടും.
നിലവില്‍ ഇറാന് ഹോര്‍മുസ് കടലിടുക്ക് തടഞ്ഞിരിക്കുകയാണ്. ജിസിസി രാജ്യങ്ങള്‍ അവരുടെ 90% ഭക്ഷണവും ഇറക്കുമതി ചെയ്യുന്നതാണ്. സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍, ഖത്തര്‍ എന്നിവയുടെ നിലനില്‍പ്പിനെത്തന്നെ ഇറാന് ഭീഷണിപ്പെടുത്തുന്നു. ഗള്‍ഫ് രാജ്യങ്ങളാണ് അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുടെ ആധാരശില. അവര്‍ പെട്രോ-ഡോളര്‍ സമ്പാദിക്കുകയും അത് അമേരിക്കന്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു. നിലവില്‍ അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന എഐ നിക്ഷേപങ്ങള്‍ വരുന്നത് ഗള്‍ഫില്‍ നിന്നാണ്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് എണ്ണ വില്ക്കാന് കഴിയാതെ വന്നാല്‍ ഈ എഐ കുമിള പൊട്ടും, അതോടെ അമേരിക്കന്‍ സമ്പദ്വ്യവസ്ഥയും തകരും.
യുഎഇയിലെ ഒരു ആമസോണ്‍ ഡേറ്റാ സെന്റര്‍ ആക്രമിക്കപ്പെട്ടു. കുറഞ്ഞ ചിലവില്‍ ഊര്‍ജ്ജം ലഭിക്കുമെന്ന് കരുതി യുഎഇയെ നിക്ഷേപ കേന്ദ്രമായി കണ്ടിരുന്ന വന്‍കിട ടെക് കമ്പനികള്‍ ഇപ്പോള്‍ പുനര്‍ചിന്തനത്തിലാണ്. ഇറാന് മിസൈലുകളെ തടയാനുള്ള ഇന്റര്‍സെപ്റ്ററുകള്‍ അമേരിക്കയ്ക്ക് തീര്‍ന്നുപോവുകയാണ്. ഒരു ഇറാനിയന്‍ മിസൈലിനെ തകര്‍ക്കാന്‍ 11 ഇന്റര്‍സെപ്റ്ററുകള്‍ പായിച്ചിട്ടും പരാജയപ്പെടുന്ന വീഡിയോ കണ്ടു. ലക്ഷങ്ങള്‍ വിലയുള്ള ഡ്രോണിനെ തകര്‍ക്കാന്‍ കോടികള്‍ വിലയുള്ള മിസൈലുകള്‍ ഉപയോഗിക്കുന്നത് എത്രകാലം തുടരാനാകും ?
അമേരിക്കന്‍ സൈന്യം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ യുദ്ധത്തിന് അനുയോജ്യമായ രീതിയിലല്ല രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ശീതയുദ്ധകാലത്തെ തന്ത്രങ്ങളാണ് പിന്തുടരുന്നത്. സങ്കീര്‍ണവും ചിലവേറിയതുമായ സാങ്കേതികവിദ്യയിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 50,000 ഡോളറിന്റെ ഡ്രോണിനെ നേരിടാന്‍ ദശലക്ഷം ഡോളറിന്റെ മിസൈല്‍ ഉപയോഗിക്കുന്നത് പ്രായോഗികമല്ല. കഴിഞ്ഞ 20 വര്‍ഷമായി നിലനിന്നിരുന്ന അമേരിക്കയുടെ അജയ്യത എന്ന പ്രതിച്ഛായ തകരുകയാണ്. ഇത് പെട്രോ ഡോളറിന്റെയും അമേരിക്കന്‍ മേധാവിത്വത്തിന്റെയും അന്ത്യത്തിലേക്ക് നയിക്കും. ലോകം ഒരു 'മള്‍ട്ടിപോളാര്‍' ( ബഹുധ്രുവ ) ക്രമത്തിലേക്ക് നീങ്ങുകയാണ്.
ഇറാനിലേക്ക് കരസേനയെ അയക്കുന്നത് അമേരിക്കയെ സംബന്ധിച്ചിടത്തോളം വലിയൊരു ദുരന്തമായിരിക്കും. ഭരണം മാറ്റണമെങ്കില്‍ കരസേന ഇല്ലാതെ കഴിയില്ല. വരും മാസങ്ങളില്‍ ജിസിസി രാജ്യങ്ങളില്‍ നിന്നും ഇസ്രായേലില്‍ നിന്നും ഇതിനായി സമ്മര്‍ദ്ദമുണ്ടാകും. പെട്രോ ഡോളര്‍ നിലനിര്‍ത്താന്‍ അമേരിക്കയ്ക്ക് ഗള്‍ഫ് രാജ്യങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്. ഒന്നുകില്‍ ഇറാനെ പണം നല്കി സ്വാധീനിക്കുക, അല്ലെങ്കില്‍ അവരെ സൈനികമായി നേരിടുക എന്നതാണ് വഴി. അമേരിക്കന്‍ ജനത യുദ്ധത്തിന് എതിരാണെങ്കിലും, അടിയന്തര യുദ്ധാധികാരങ്ങള്‍ ഉപയോഗിച്ച് ട്രംപിന് മുന്നോട്ട് പോകാന്‍ കഴിഞ്ഞേക്കും.
സൗദി അറേബ്യയും ഇസ്രായേലും ഇറാനിലെ ഭരണമാറ്റത്തില്‍ വലിയ താല്‍പ്പര്യമുള്ളവരാണ്. സൗദി അറേബ്യയെ സംബന്ധിച്ച് ഇറാന് ഒരു വലിയ ഭീഷണിയാണ്. സൗദി സമ്പദ്വ്യവസ്ഥ ഇപ്പോള്‍ പ്രതിസന്ധിയിലാണ്. അവര്‍ എണ്ണയ്ക്ക് പുറമെയുള്ള മേഖലകളിലേക്ക് മാറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് വേണ്ടത്ര വിജയിക്കുന്നില്ല. അതിനാല്‍ മേഖലയിലെ എണ്ണ വിഭവങ്ങളില്‍ നിയന്ത്രണം നേടേണ്ടത് അവരുടെ നിലനില്‍പ്പിന് ആവശ്യമാണ്. സൗദി സമാധാനം ആഗ്രഹിക്കുന്നു എന്ന് പറയുന്നുണ്ടെങ്കിലും, അവര്‍ ഇസ്രായേലിനും അമേരിക്കയ്ക്കും തങ്ങളുടെ വ്യോമപാത വിട്ടുനല്‍കുന്നുണ്ട്.
യുദ്ധം വലിയൊരു അബദ്ധമായിരിക്കുമെന്ന് സൈനിക മേധാവികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ട്രംപ് എന്തുകൊണ്ടാണ് ഈ തീരുമാനമെടുത്തത് എന്ന ചോദ്യത്തിന് പ്രഫസറുടെ മറുപടി ഇതായിരുന്നു:
'ഇതിന് മൂന്ന് കാരണങ്ങളുണ്ടാകാം. ഒന്ന് 'അഹംഭാവം' ( Hubris ). ചരിത്രത്തില്‍ പല സാമ്രാജ്യങ്ങളും ഇങ്ങനെയാണ് പെരുമാറുന്നത്. ചെറിയ വിജയങ്ങള്‍ നല്കുന്ന അമിത ആത്മവിശ്വാസം വലിയ പിഴവുകളിലേക്ക് നയിക്കും. രണ്ടാമത്തേത് രാഷ്ട്രീയ ലാഭമാണ്. സൗദിയും ഇസ്രായേലും ട്രംപിന് വലിയ സാമ്പത്തിക - രാഷ്ട്രീയ പിന്തുണ നല്‍കുന്നുണ്ട്. യുദ്ധമുണ്ടായാല്‍ അടിയന്തര അധികാരങ്ങള്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നീട്ടിവെക്കാനും മറ്റും അദ്ദേഹത്തിന് സാധിച്ചേക്കും. മൂന്നാമതായി, ലോകത്തെ നിയന്ത്രിക്കുന്ന രഹസ്യ സംഘടനകളുടെ ( Secret Societies ) താല്‍പ്പര്യങ്ങളും ഇതിന് പിന്നിലുണ്ടാകാം. മിഡില്‍ ഈസ്റ്റിലെ യുദ്ധം ലോകാവസാനവുമായി ബന്ധപ്പെട്ട ചില വിശ്വാസങ്ങളുടെ ഭാഗമാണെന്ന് കരുതുന്നവരുമുണ്ട്.
#MalayalamNews, #keralatimes.in #keralatimes.co.in #KeralaUpdates, #WorldNewsMalayalam, #Trump, #IranIsraelConflict, #USAIranWar, #GlobalEconomy, #DonaldTrump, #BreakingNewsMalayalam, #Geopolitics, #JiangXueqin, #PredictiveHistory, #MalayalamLatestNews, #GulfNews, #Petrodollar
#അമേരിക്കഇറാൻയുദ്ധം, #ട്രംപ്, #ലോകക്രമം, #യുദ്ധപ്രവചനം, #സമ്പദ്വ്യവസ്ഥ, #എഐകുമിള, #പെട്രോഡോളർ, #ഭൗമരാഷ്ട്രീയം, #ഇസ്രായേല്‍സൗദി, #ആഗോളവാർത്തകള്‍