ഗുജറാത്തില്‍ ക്ഷേത്ര സമുച്ചയത്തിനുള്ളിലെ ശുചിമുറിയില്‍ കോളേജ് വിദ്യാര്‍ത്ഥികളെ മരിച്ച നിലയില്‍ കണ്ടെത്തി, പെണ്‍കുട്ടികള്‍ വിഷം കുത്തിവച്ച്‌ ആത്മഹത്യ ചെയ്തതെന്ന് സംശയം

സൂറത്ത് : സൂറത്തിലെ സ്വാമിനാരായണ ക്ഷേത്ര സമുച്ചയത്തിലെ ശുചിമുറിയില്‍ രണ്ട് കോളേജ് വിദ്യാർത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.

വിഷം കുത്തിവച്ച്‌ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാവിലെ കോളേജിലേക്ക് പോകുന്നതിനായി വീട്ടില്‍ നിന്ന് ഇറങ്ങിയ രണ്ട് പെണ്‍കുട്ടികളും ഉച്ചകഴിഞ്ഞിട്ടും തിരിച്ചെത്തിയില്ലെന്ന് പോലീസ് പറഞ്ഞു.


പോലീസില്‍ വിവരമറിയിച്ചതിനെ തുടർന്ന് തിരച്ചില്‍ ആരംഭിച്ചു. ക്ഷേത്ര സമുച്ചയത്തിലാണ് ഇവരുടെ മൊബൈല്‍ ഫോണുകള്‍ അവസാനമായി ഉണ്ടായിരുന്നതെന്ന് പോലീസ് കണ്ടെത്തി. ശനിയാഴ്ചയും തിരച്ചില്‍ തുടർന്നപ്പോള്‍ ഇവരുടെ സ്കൂട്ടറുകള്‍ പരിസരത്ത് പാർക്ക് ചെയ്ത നിലയില്‍ കണ്ടെത്തി.


ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ ശുചിമുറിയുടെ ഭാഗത്തേക്ക് നടന്നപോകുന്നത് വ്യക്തമായിരുന്നു. പൊലീസ് എത്തിയപ്പോള്‍ ശുചിമുറി ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതില്‍ ചവിട്ടിപ്പൊളിച്ച്‌ അകത്ത് കടന്നപ്പോഴാണ് പെണ്‍കുട്ടികള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് സമീപത്തുനിന്നും ഒരു സിറിഞ്ചും വിഷാംശമുള്ള മരുന്നിന്റെ മൂന്ന് കുപ്പികളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.


സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത സിറിഞ്ച്, മരുന്ന് കുപ്പികള്‍, പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണുകള്‍ എന്നിവ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു. ഡിൻഡോളി സ്റ്റേഷനിലെ പോലീസ് അപകട മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടവും ഫോറൻസിക് പരിശോധനയും പൂർത്തിയായ ശേഷം മരണകാരണം വ്യക്തമാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.