ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്റെ 16 പടക്കപ്പലുകള്‍ തകര്‍ത്തെന്ന് അമേരിക്ക, ദൃശ്യങ്ങള്‍ പുറത്തുവിട്ടു ; തകര്‍ത്തത് മൈനുകള്‍ സ്ഥാപിക്കാനെത്തിയ കപ്പലുകളെന്ന് ട്രംപ്

വാഷിങ്ടണ്‍ : ഹോർമൂസ് കടലിടുക്കില്‍ ആക്രമണം നടത്താനായി ഇറാൻ എത്തിച്ച 16 പടക്കപ്പലുകള്‍ തകർത്തെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.

കടലിനടിയില്‍ മൈനുകള്‍ സ്ഥാപിക്കാനായി എത്തിയ കപ്പലുകളെയാണ് യുഎസ് ആക്രമിച്ചതെന്നാണ് യു എസ് അവകാശവാദം. മേഖലയില്‍ ഇറാൻ സ്ഥാപിച്ച മൈനുകള്‍ ഉടൻ നീക്കം ചെയ്തില്ലെങ്കില്‍ ഇതുവരെ കാണാത്ത കടലാക്രമണം നടത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. 


ഇന്ന് ഇറാനെതിരെ ഏറ്റവും വിനാശകരമായ, യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമുണ്ടാകുമെന്ന് യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സിത്ത് വ്യക്തമാക്കിയതിന് പിന്നാലെയാണ് 16 ഇറാൻ നേവല്‍ വെസലുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമുണ്ടാകുമെന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സിത്ത് വ്യക്തമാക്കിയത്.


തുടർച്ചയായ പന്ത്രണ്ടാം ദിനവും പശ്ചിമേഷ്യൻ സംഘർഷം അയവില്ലാതെ തുടരുകയാണ്. ഇറാന്‍റെ ആകാശത്തും കടലിലും ആക്രമണം കടുപ്പിക്കുകയാണ് അമേരിക്കയും ഇസ്രയേലും. ഇറാൻ തലസ്ഥാനമായ ടെഹ്റാൻ അടക്കമുള്ള നഗരങ്ങളില്‍ പുതിയ ആക്രമണ പരന്പരയാണ് ഇസ്രയേല്‍ നടത്തിയത്. 


പലയിടത്തും സ്ഫോടനങ്ങള്‍ ഉണ്ടായി. യുദ്ധം അമേരിക്കയെയും വലിയ രീതിയില്‍ ബാധിച്ചുതുടങ്ങിയതോടെയാണ് നിലപാട് കടുപ്പിക്കുന്നത്. ഇന്ധനവില ഉയർന്നതോടെ അമേരിക്കയിലെ ജനങ്ങള്‍ക്കും വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. റിപ്പോ‍‌ർട്ടുകള്‍ പ്രകാരം അമേരിക്കയില്‍ ഒരു ഗാലണ്‍ പെട്രോളിന്റെ ശരാശരി വില 3.48 ഡോളറിന് അടുത്തെത്തി. 


ഒരാഴ്ച്ചക്കിടെ 16 ശതമാനം വ‍‌ർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ധനവില ഉയരുന്നത് ഗതാഗതച്ചെലവും വർധിപ്പിക്കുമെന്നതിനാല്‍ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് സാധനങ്ങളും വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ദ‍‌ർ പറയുന്നത്.