20:20 കേരള ബി.ജെ.പി.യെ ‘ഹൈജാക്ക്’ ചെയ്‌തെന്ന് ആരോപണം; യഥാർത്ഥ പ്രവർത്തകരെ അകറ്റുന്നതായി പരാതി

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് പാർട്ടിക്കുള്ളിൽ വിവാദം ശക്തമാകുന്നു. ട്വന്റി-20 സംഘടന കേരള ബി.ജെ.പി.യെ ഹൈജാക്ക് ചെയ്തുവെന്നാരോപിച്ച് പാർട്ടിയിലെ ഒരു വിഭാഗം പ്രവർത്തകർ രംഗത്തെത്തി.

മോദിയുടെ പരിപാടികളിലേക്ക് ആളുകളെ എത്തിക്കാൻ കോടിക്കണക്കിന് രൂപ ചെലവഴിച്ച് വാഹനങ്ങളും കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാരെയും ദിവസക്കൂലി നൽകി എത്തിക്കുന്നതായും അവർ ആരോപിക്കുന്നു.


സംഘടനയുടെ തുടക്കകാലം മുതൽ സൈക്കിളിലും നടന്നു കൊണ്ടും പാർട്ടി പ്രവർത്തനം നടത്തി പരിപാടികളിൽ പങ്കെടുത്തിരുന്ന സാധാരണ പ്രവർത്തകരെ ഇപ്പോൾ അവഗണിക്കുന്ന അവസ്ഥയാണെന്ന് ഇവർ പറയുന്നു. സമ്പന്നരും അധികാരമോഹികളും പാർട്ടിയിൽ സ്വാധീനം ചെലുത്തുന്ന സാഹചര്യം രൂപപ്പെട്ടതോടെ യഥാർത്ഥ പ്രവർത്തകർക്ക് പ്രാധാന്യം കുറഞ്ഞുവെന്നതാണ് ആരോപണം.


പാർട്ടിയുടെ പേരിൽ തട്ടിപ്പും ഗുണ്ടാപിരിവും കൊട്ടേഷനും നടത്തുന്ന ചിലർക്കാണ് ഇപ്പോൾ നിയന്ത്രണം ലഭിച്ചിരിക്കുന്നതെന്നും, അതുകൊണ്ട് തന്നെ നിരവധി പഴയ പ്രവർത്തകർ നിരാശയിലാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രി മോദിയെ പോലും അടുത്തുനിന്ന് കാണാൻ കഴിയാത്ത അവസ്ഥയിലാണെന്ന് ചില പ്രവർത്തകർ പരാതിപ്പെട്ടു.


പാർട്ടിക്ക് അധികാരം നഷ്ടപ്പെടുന്ന ദിവസമാണ് ഇത്തരത്തിലുള്ള കോർപ്പറേറ്റുകളും അധികാരമോഹികളും പാർട്ടിയെ കൈവിടുക എന്ന മുന്നറിയിപ്പും അവർ ഉയർത്തുന്നു. പാർട്ടിക്കുള്ളിലെ ഈ അസന്തോഷം വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.