സംസ്ഥാനത്ത് മുഴുവൻ ഇന്ദിരാ കാൻ്റീൻ, ആചാര സംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്ന് യുഡിഎഫ് ; പവര്‍ കട്ട് ഇല്ലാത്ത കാലം തുടരും, ബിരുദ വിദ്യാഭ്യാസം സൗജന്യമായി നല്‍കുമെന്ന് എല്‍ഡിഎഫ് ; ഒരേസമയം പ്രകടന പത്രികകള്‍ പുറത്തിറക്കി മുന്നണികള്

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പൻ വാഗ്ദാനങ്ങളുമായി യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും പ്രകടനപത്രികകള്‍ ഒരേസമയം പുറത്തിറക്കി മുന്നണികള്‍.

എല്‍ഡിഎഫ് പ്രകടന പത്രിക മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് പ്രകാശനം ചെയ്തു. യുഡിഎഫിന്റേത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി പ്രകാശനം ചെയ്തു. രാവിലെ പത്ത് മണിക്ക് കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കിയത്.


എല്ലാ ക്ഷേമ പെൻഷനുകളും 3,000 രൂപയായി ഉയർത്തും, 2026-27ല്‍ സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ വിദ്യാർത്ഥികള്‍ക്ക് ബിരുദ വിദ്യാഭ്യാസം സൗജന്യമായി നല്‍കും, പവർ കട്ട് ഇല്ലാത്ത കാലം തുടരും തുടങ്ങി സുപ്രധാന വാഗ്ദാനങ്ങളാണ് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പത്രികയിലുള്ളത്.


അതേസമയം, ശബരിമലയിലെ ആചാര സംരക്ഷണത്തില്‍ നിന്നും സാമൂഹിക ക്ഷേമ പദ്ധതികളിലേക്കുള്ള വിവിധ പ്രഖ്യാപനങ്ങളാണ് യുഡിഎഫ് പ്രകടന പത്രികയിലെ പ്രധാന ആകർഷണം. ശബരിമലയിലെ ആചാരസംരക്ഷണത്തിന് പ്രത്യേക നിയമം കൊണ്ടുവരുമെന്ന് യുഡിഎഫ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു. 


സാമൂഹിക സുരക്ഷാ പെൻഷൻ അവകാശമായി പ്രഖ്യാപിക്കുമെന്നും യുഡിഎഫ് ഉറപ്പുനല്‍കുന്നു. സംസ്ഥാനത്ത് മുഴുവൻ ഇന്ദിരാ കാൻ്റീൻ പദ്ധതി വ്യാപിപ്പിക്കുമെന്നും യുഡിഎഫ് വാഗ്‌ദാനം ചെയ്യുന്നു. കാർഷിക മേഖലയ്ക്ക് പ്രാധാന്യം നല്‍കി റബർ താങ്ങുവില 300 രൂപയാക്കുമെന്നും ആശാവർക്കർമാരുടെ പ്രതിദിന വേതനം 700 രൂപയാക്കി ഉയർത്തുമെന്നും യുഡിഎഫ് പ്രഖ്യാപിച്ചു.