പേരാമ്പ്രയില്‍ കൊട്ടിക്കലാശമില്ല ; തീരുമാനം സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി

കോഴിക്കോട് : സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പേരാമ്പ്ര ടൗണിലെ കൊട്ടിക്കലാശം ഒഴിവാക്കി. മുന്നണികളുടെ യോഗം വിളിച്ചാണ് പൊലീസ് കൊട്ടിക്കലാശം ഒഴിവാക്കാനുള്ള നിര്‍ദേശം നല്‍കിയത്.

ഇതോടെ, മുന്നണികള്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനം വാഹന പ്രചാരണ ജാഥ മാത്രമായി ചുരുക്കും.


വാശിയേറിയ മത്സരം നടക്കുന്ന പേരാമ്പ്രയില്‍ നേരത്തെ തന്നെ എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിനിടയില്‍ അനൗണ്‍സ്‌മെന്റ് വിവാദം കൂടിയായതോടെ മത്സരത്തിന് ചൂട് കൂടി. ഈ സാഹചര്യത്തിലാണ് പേരാമ്പ്ര ടൗണില്‍ കൊട്ടിക്കലാശം ഒഴിവാക്കാനായി പൊലീസ് മുന്നണികളുടെ യോഗം വിളിച്ചത്. സാഹചര്യത്തിന്റെ ഗൗരവം പരിഗണിച്ച്‌ മുന്നണികള്‍ പൊലീസിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു.


കൊട്ടിക്കലാശ ദിനമായ ചൊവ്വാഴ്ച പേരാമ്പ്രയില്‍ മറ്റേത് തരത്തിലുള്ള പ്രചാരണമാണ് നടത്തേണ്ടത് എന്ന കാര്യം മുന്നണികള്‍ ആലോചിക്കുകയാണ്. മുസ്‌ലിം ലീഗിന്റെ യുവനേതാവ് ഫാത്തിമ തഹിലിയയും സിപിഎമ്മിന്റെ സിറ്റിങ് എംഎല്‍എയും മന്ത്രിയുമായ ടി.പി രാമകൃഷ്ണനുമാണ് പേരാമ്പ്രയില്‍ ഏറ്റുമുട്ടുന്നത്.