തമിഴ്‌നാട് മന്ത്രിസഭാ വകുപ്പ് വിഭജനം പൂര്‍ത്തിയായി; പോലീസും ആഭ്യന്തരവും വിജയ് കൈകാര്യം ചെയ്യും

ചെന്നൈ : തമിഴ്നാട് സര്‍ക്കാരില്‍ ജോസഫ് വിജയ് മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂര്‍ത്തിയായി. ആഭ്യന്തരം , പോലീസ് , വനിതാ - ശിശുക്ഷേമം എന്നിവയുള്‍പ്പെടെയുള്ള പ്രധാന വകുപ്പുകള്‍ മുഖ്യമന്ത്രി തന്നെ കൈയാളും.

മുതിര്‍ന്ന നേതാക്കള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമ്പോള്‍ തന്നെ, യുവത്വത്തിനും സ്ത്രീ പ്രാതിനിധ്യത്തിനും കൃത്യമായ മുന്‍ഗണന നല്‍കിയാണ് വകുപ്പ് വിഭജനം.


ആഭ്യന്തരം, പോലീസ്: സംസ്ഥാനത്തെ ക്രമസമാധാന ചുമതല നേരിട്ട് നിയന്ത്രിക്കാന്‍ വിജയ് തീരുമാനിച്ചു. വനിതാ - ശിശുക്ഷേമം, യുവജന ക്ഷേമം : പാര്‍ട്ടിയുടെ പ്രധാന വോട്ട് ബാങ്കുകളായ സ്ത്രീകളെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക് മുഖ്യമന്ത്രി നേരിട്ട് മേല്‍നോട്ടം വഹിക്കും. 


ഇവ കൂടാതെ പൊതുഭരണം, ജനറല്‍ അഡ്മിനിസ്ട്രേഷന്‍, നഗരസഭ ഭരണം, നഗര-ജലവിതരണം, ഭിന്നശേഷി ക്ഷേമം തുടങ്ങിയ പ്രധാന വകുപ്പുകളും വിജയ് കൈകാര്യം ചെയ്യും. മുതിര്‍ന്നവര്‍ക്ക് ആദരവ്, യുവാക്കള്‍ക്ക് ലോട്ടറി ; ശ്രദ്ധേയമായി കീര്‍ത്തനയുടെ എന്‍ട്രി


പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ കെ.എ. സെങ്കോട്ടയ്യനാണ് ധനകാര്യ വകുപ്പ് നല്‍കിയിരിക്കുന്നത്. ധനകാര്യം, പെന്‍ഷന്‍, പെന്‍ഷന്‍ അലവന്‍സുകള്‍ എന്നിവ കൈകാര്യം ചെയ്യുന്ന സെങ്കോട്ടയ്യന്റെ പരിചയസമ്പത്ത് പുതിയ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്ക് കരുത്താകുമെന്നാണ് വിലയിരുത്തല്‍.


എന്നാല്‍ തമിഴ്നാട് രാഷ്ട്രീയ കേന്ദ്രങ്ങളെ ഒന്നടങ്കം ഞെട്ടിച്ചത് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായ സെല്‍വി എസ്. കീര്‍ത്തനയ്ക്ക് വ്യവസായ വകുപ്പ് നല്‍കിയതാണ്. തമിഴ്നാടിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായകമായ വ്യവസായ വകുപ്പും ഒപ്പം നിക്ഷേപ പ്രോത്സാഹന ചുമതലയും ഒരു യുവ വനിതാ മന്ത്രിക്ക് നല്‍കിയ വിജയ്യുടെ തീരുമാനം വിപ്ലവകരമായാണ് വിലയിരുത്തപ്പെടുന്നത്. പുതിയ കാലത്തെ തമിഴ്നാടിന്റെ വികസന മുഖമായി കീര്‍ത്തന മാറും.


മറ്റ് പ്രമുഖ മന്ത്രിമാരും വകുപ്പുകളും ഒറ്റനോട്ടത്തില്‍ : മന്ത്രി - വകുപ്പുകള്‍ എന്‍. ആനന്ദ്-ഗ്രാമവികസനം, പഞ്ചായത്തുകള്‍, ജലവിഭവം, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, ചെറുകിട ജലസേചനം.


ആദവ് അര്‍ജുന-പൊതുമരാമത്ത് (കെട്ടിടങ്ങള്‍, ദേശീയപാതകള്‍, തുറമുഖങ്ങള്‍), കായിക വികസനം. ഡോ. കെ.ജി. അരുണ്‍രാജ്-ആരോഗ്യം, മെഡിക്കല്‍ വിദ്യാഭ്യാസം, കുടുംബക്ഷേമം.


പി. വെങ്കട്ടരമണന്‍-ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃ സംരക്ഷണം, വിലനിയന്ത്രണം.ആര്‍. നിര്‍മ്മല്‍കുമാര്‍-ഊര്‍ജ്ജ വിഭവങ്ങള്‍ ( വൈദ്യുതി ), നിയമം, കോടതികള്‍, ജയിലുകള്‍, അഴിമതി നിരോധനം.


രാജ്മോഹന്‍-സ്‌കൂള്‍ വിദ്യാഭ്യാസം, തമിഴ് വികസനം, വാര്‍ത്താ-ജനസമ്പര്‍ക്കം, പുരാവസ്തു ശാസ്ത്രം, സിനിമറ്റോഗ്രാഫ് ആക്‌ട്. ഡോ. ടി.കെ. പ്രഭു-പ്രകൃതിവിഭവങ്ങള്‍, ധാതുക്കള്‍, ഖനികള്‍.


സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച വിജയ്യുടെ ഈ മന്ത്രിസഭാ വിഭജനം കേവലം ഒരു ഔദ്യോഗിക നടപടിയല്ല, മറിച്ച്‌ തമിഴ്നാടിന്റെ ഭാവി മുന്‍നിര്‍ത്തിയുള്ള തന്ത്രപരമായ നീക്കമാണ്. ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ എന്നീ ദ്രാവിഡ കക്ഷികളുടെ പരമ്പരാഗത രാഷ്ട്രീയ ശൈലിയില്‍ നിന്നും മാറി, ജനകീയമായ പ്രതിച്ഛായയുള്ള പ്രൊഫഷണലുകള്‍ക്കും യുവാക്കള്‍ക്കും പ്രാധാന്യം നല്‍കാന്‍ വിജയ് ശ്രദ്ധിച്ചിട്ടുണ്ട്.