രാജ്യത്ത് വീണ്ടും ഇന്ധനവില വര്‍ദ്ധിപ്പിച്ചു, നാല് ദിവസത്തിനിടെ കൂട്ടുന്നത് രണ്ടാം തവണ

ന്യൂഡല്‍ഹി : പശ്ചിമേഷ്യയിലെ യുദ്ധം ഇന്ധന പ്രതിസന്ധി രൂക്ഷമാക്കുന്നതിനിടയില്‍ രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി.

പെട്രോളിനും ഡീസലിനും ലിറ്ററിന് 90 പൈസയാണ് കൂട്ടിയത്. നാല് ദിവസത്തിനിടെ രണ്ടാം തവണയാണ് ഇന്ധനവില വർദ്ധിപ്പിക്കുന്നത്.


പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 111.71 പൈസയായി ഉയർന്നു. ഡീസല്‍ വില 100 കടന്നു. കൊച്ചിയില്‍ പെട്രോളിന് വില 109.60 രൂപയായി. 98.45 രൂപയാണ് ഡീസല്‍ വില. ഡല്‍ഹിയില്‍ പെട്രോളിന് വില 98.64 രൂപയായും ഡീസലിന് വില 91.58 രൂപയായും ഉയർന്നു. 


മുംബയില്‍ പെട്രോളിന് വില 107.59 രൂപയിലും ഡീസലിന് 94.08 രൂപയിലും എത്തി. കൊല്‍ക്കത്തയില്‍ പെട്രോളിന് 109.70 രൂപയാണ് പുതിയ നിരക്ക്. ഡീസലിന് 96.07 രൂപയും. ചെന്നൈയില്‍ പെട്രോളിന് 104.49 രൂപയായും ഡീസലിന് 96.11 രൂപയായും വില ഉയർന്നു.


കഴിഞ്ഞ വെള്ളിയാഴ്‌ചയും രാജ്യത്ത് ഇന്ധനവില വർദ്ധിപ്പിച്ചിരുന്നു. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതമാണ് അന്ന് വർദ്ധിപ്പിച്ചത്. സിഎൻജി വില കിലോയ്ക്ക് രണ്ട് രൂപയും കൂട്ടിയിരുന്നു. 


തുടർന്ന് തിരുവനന്തപുരത്ത് പെട്രോളിന് 110.76 രൂപയും ഡീസലിന് വില 99.26 രൂപയായും ഉയർന്നിരുന്നു. ക്രൂഡോയില്‍ വില ഉയര്‍ന്ന തലത്തില്‍ തുടരുന്നതിനാല്‍ ഇന്ത്യയുടെ വിദേശ നാണയ ശേഖരം സംരക്ഷിക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം.