ഇറാനെതിരെ പൊട്ടിത്തെറിച്ച്‌ യുഎഇ, ഇനി കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മുന്നറിയിപ്പ് ; വേണ്ടിവന്നാല്‍ തിരിച്ചടിക്കുമെന്ന് റീം അല്‍ ഹാഷിമി

ദുബായ് : ഇറാന്‍റെ ഭാഗത്ത് നിന്നും തുടർച്ചയായ മിസൈല്‍ - ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായാല്‍ രാജ്യം ശക്തമായ പ്രതിരോധത്തിലേക്കും തിരിച്ചടിയിലേക്കും നീങ്ങുമെന്ന് യുഎഇ അന്താരാഷ്ട്ര സഹകരണ സഹ മന്ത്രി റീം അല്‍ ഹാഷിമി മുന്നറിയിപ്പ് നല്‍കി.

'സിഎൻഎന്നി'ന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി യുഎഇയുടെ കടുത്ത നിലപാട് വ്യക്തമാക്കിയത്.

പ്രധാന പ്രസ്താവനകള്‍

"ഇത്തരത്തിലുള്ള മിസൈല്‍ വർഷങ്ങള്‍ക്ക് ഇരയായിക്കൊണ്ട് ഞങ്ങള്‍ ഇനി കൈകെട്ടി നോക്കിനില്‍ക്കില്ല. സ്വയം പ്രതിരോധിക്കാൻ ഞങ്ങള്‍ പൂർണ്ണ സജ്ജരാണ്. സാഹചര്യം അവിടം വരെ എത്തരുതെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, എന്നാല്‍ ആവശ്യം വന്നാല്‍ യുഎഇ കൂടുതല്‍ ആക്രമണാത്മകമായ നിലപാടിലേക്ക് മാറും," മന്ത്രി വ്യക്തമാക്കി. അയല്‍രാജ്യം എന്ന നിലയില്‍ യുഎഇ എന്നും മാന്യമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇനി എങ്ങനെ മുന്നോട്ട് പോകണമെന്ന് തീരുമാനിക്കേണ്ടത് ഇറാനാണെന്നും അവർ കൂട്ടിച്ചേർത്തു.


ലോകത്തിലെ തന്നെ ഏറ്റവും മികച്ച മിസൈല്‍ പ്രതിരോധ സംവിധാനങ്ങളില്‍ ഒന്നാണ് യുഎഇയുടേത് 7 പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും രാജ്യം സ്വീകരിക്കുമെന്നും മന്ത്രി ഐ. ശനിയാഴ്ച രാത്രി മാത്രം 137 ബാലിസ്റ്റിക് മിസൈലുകളും 209 ഡ്രോണുകളുമാണ് ഇറാൻ യുഎഇക്ക് നേരെ തൊടുത്തുവിട്ടതെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. അബുദാബിയെയും വിനോദസഞ്ചാര-സാമ്പത്തിക കേന്ദ്രമായ ദുബായിയെയും ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണങ്ങള്‍. യുഎഇയുടെ ശക്തമായ അടിസ്ഥാന സൗകര്യങ്ങളും പ്രതിരോധ നിരയും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി റീം അല്‍ ഹാഷിമി ഉറപ്പുനല്‍കി.

ഒമാനിലും ആക്രമണം

ഗള്‍ഫിനെ ആശങ്കകളുടെ മുള്‍മുനയിലാഴ്ത്തി ഒമാനെയും ആക്രമിച്ച്‌ ഇറാൻ. മധ്യസ്ഥ രാജ്യമായ ഒമാനില്‍ ആക്രമണം ഉണ്ടായെന്നതാണ് ഏറ്റവും ഒടുവില്‍ ലഭിച്ച വിവരം. ദുഖും തുറമുഖത്തു രണ്ടു ഡ്രോണുകള്‍ പതിച്ചു. ജോലിക്കാരുടെ താമസ സ്ഥലത്ത് വീണ് ഒരു പ്രവാസിക്ക് പരിക്ക്. മൊബൈല്‍ താമസ കേന്ദ്രങ്ങളിലും ഒരു ഇന്ധന ടാങ്കിന് സമീപവുമാണ് ഡ്രോണുകള്‍ പതിച്ചത്.


ഒമാനിലെ ഖസബ് തുറമുഖത്തിന് സമീപം ഓയില്‍ ടാങ്കർ കപ്പലിന് നേരെയും ആക്രമണം ഉണ്ടായി. ജീവനക്കാരെ രക്ഷപ്പെടുത്തി. 15 ഇന്ത്യക്കാർ, 5 ഇറാൻ പൗരന്മാർ എന്നിവരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. നാല് ജീവനക്കാർക്ക് പരിക്കേറ്റു. ഒമാൻ സമുദ്ര സുരക്ഷാ കേന്ദ്രമാണ് ഇടപെട്ടത്.

സിബിഎസ്‌ഇ പരീക്ഷകള്‍ മാറ്റി

ഗള്‍ഫ് മേഖലയിലെ പരീക്ഷകള്‍ മാറ്റിവെച്ചു. 10,12 ക്ലാസുകളില്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചതായി സിബിഎസ്‌ഇ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സാഹചര്യം വിലയിരുത്തി തുടർ തീരുമാനം എടുക്കുമെന്ന് സിബിഎസ്‌ഇ അറിയിച്ചു. ബഹ്റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തര്‍, സൌദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ മാര്‍ച്ച്‌ 2 ന് തുടങ്ങാനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്. മാര്‍ച്ച്‌ 3 ന് പ്രത്യേക യോഗം ചേര്‍ന്ന് തുടര്‍ സാഹചര്യങ്ങള്‍ വിലയിരുത്തിയതിന് ശേഷമായിരിക്കും പുതിയ തീയതി തീരുമാനിക്കുക എന്ന് സിബിഎസ്‌ഇ വൃത്തങ്ങള്‍ അറിയിച്ചു.