തര്‍ക്കങ്ങള്‍ക്കൊടുവില്‍ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂര്‍ത്തിയായി ; പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി

തിരുവനന്തപുരം : വി ഡി സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. മന്ത്രിമാരും വകുപ്പുകളും അടങ്ങുന്ന പട്ടിക മുഖ്യമന്ത്രി ഗവ‌ർണർക്ക് കൈമാറി.

റോജി എം ജോണിന് ഉന്നത വിദ്യാഭ്യാസവും എം ലിജുവിന് എക്‌സൈസിനൊപ്പം സഹകരണ വകുപ്പിന്റെ ചുമതലയും കൂടി നല്‍കിയെന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ ഒൻപത് മണിക്ക് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ രണ്ടാമത്തെ മന്ത്രിസഭാ യോഗം ചേർന്നിരുന്നു. ഇതിനുശേഷമാണ് പട്ടിക ഗവർണർക്ക് കൈമാറിയത്.


സർക്കാർ അധികാരമേറ്റ് മൂന്ന് ദിവസം പിന്നിട്ടിട്ടും മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കാത്തതില്‍ വിമർശനം ഉയർന്നിരുന്നു. ലീഗിന് നല്‍കിയ ഫിഷറീസ് വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി ലത്തീൻ സഭ രംഗത്തെത്തിയിരുന്നു. പകരം ഉന്നത വിദ്യാഭ്യാസം വേണമെന്നായിരുന്നു ലീഗിന്റെ നിലപാട്. ഇതില്‍ കോണ്‍ഗ്രസിനും ലത്തീൻ സഭയ്ക്കും എതിർപ്പുണ്ടായിരുന്നു.


എ പി അനില്‍കുമാറിന് ആരോഗ്യ വകുപ്പ് നല്‍കിയത് കെ മുരളീധരൻ എതിർത്തിരുന്നു. അതോടെ ആ വകുപ്പ് മുരളീധരനിലെത്തി. മുരളീധരന് നിശ്ചയിച്ച വൈദ്യുതി എ പി അനില്‍കുമാറിനും നല്‍കി. എന്നാല്‍ അദ്ദേഹം വഴങ്ങിയിരുന്നില്ല. 


ഇതോടെ കെ സി വേണുഗോപാല്‍ പക്ഷം സമ്മർദ്ദവുമായെത്തി. മുരളീധരന് നല്‍കുന്ന ദേവസ്വം വകുപ്പ് കൂടി അനില്‍കുമാറിലെത്തിച്ച്‌ പരിഹരിക്കാനായിരുന്നു ശ്രമം. പകരം യുവജനക്ഷേമ, കായിക വകുപ്പ് മുരളീധരന് നല്‍കാനും ആലോചനയുണ്ടായിരുന്നു.