സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് ; ചരിത്രത്തില്‍ ആദ്യമായി ബിജെപി സ്ഥാനാര്‍ഥി ; തിരുവഞ്ചൂരിനെതിരെ എസി മൊയ്തീനും ബിബി ഗോപകുമാറും

തിരുവനന്തപുരം : പതിനാറാമത് കേരള നിയമസഭയുടെ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന നടക്കും. രാവിലെ 9 മണിക്കാണ് സഭാനാഥനെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നടക്കുക.

മുതിർന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് യുഡിഎഫിൻ്റെ സ്പീക്കർ സ്ഥാനാർഥി. എല്‍ഡിഎഫ് സ്പീക്കർ സ്ഥാനാർഥിയായി എസി മൊയ്തീനെയും ബിജെപി ബിബി ഗോപകുമാറിനെയും പ്രഖ്യാപിച്ചിട്ടുണ്ട്.


ഇരിപ്പിടം അനുസരിച്ചുള്ള വോട്ടെടുപ്പില്‍ ആദ്യം വോട്ട് ചെയ്യുക മുഖ്യമന്ത്രി വിഡി സതീശനാകും. ഫലം പ്രഖ്യാപിച്ച്‌ കഴിഞ്ഞാല്‍ സ്പീക്കറെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് ഇരിപ്പടത്തിലേക്ക് ആനയിക്കും. യുഡിഎഫിന് 102 സീറ്റുകളും എല്‍ഡിഎഫിന് 35 സീറ്റുകളും എൻഡിഎയ്ക്ക് 3 സീറ്റുകളാണ് നിയമസഭയില്‍ ഉള്ളത്. ഈ സാഹചര്യത്തില്‍ യുഡിഎഫ് സ്ഥാനാർഥികള്‍ തെരഞ്ഞടുക്കപ്പെടുമെന്ന് ഉറപ്പാണ്.



പുതിയ സ്പീക്കറാകാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ


മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് പുതിയ സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുക. കോട്ടയം നിയോജക മണ്ഡലത്തില്‍ നിന്ന് 35,986 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തിരുവഞ്ചൂർ വിജയിച്ചത്. തുടർച്ചയായി നാലാം തവണയാണ് അദ്ദേഹം കോട്ടയത്ത് നിന്ന് തെരഞ്ഞെടുക്കപ്പെടുന്നത്.


എസി മൊയ്തീൻ ഇടത് സ്ഥാനാർഥി


മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എസി മൊയ്തീനാണ് സ്പീക്കർ തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാർഥി. കുന്നംകുളം മണ്ഡലത്തില്‍ നിന്ന് 4,563 വോട്ടുകള്‍ക്കാണ് എസി മൊയ്തീൻ വിജയിച്ചത്.ആദ്യമായി ബിജെപി സ്ഥാനാർഥി


നിയമസഭാ ചരിത്രത്തില്‍ ഇതാദ്യമായാണ് ബിജെപി സ്ഥാനാർഥിയെ നിർത്തുന്നത്. കേരള നിയമസഭയില്‍ ഇതാദ്യമായിട്ടാണ് ബിജെപിയ്ക്ക് മൂന്ന് സീറ്റുകള്‍ ലഭിക്കുന്നതും. സ്പീക്കർ തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥിയെ നിർത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ എംഎല്‍എയാണ് പറഞ്ഞത്. കൊല്ലം ജില്ലയിലെ ചാത്തന്നൂർ സീറ്റില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എയാണ് ബിബി ഗോപകുമാർ. വി മുരളീധരൻ, രാജീവ് ചന്ദ്രശേഖർ എന്നിവരാണ് മറ്റ് രണ്ട് എംഎല്‍എമാർ.


ചാത്തന്നൂർ മണ്ഡലത്തില്‍ നിന്ന് 4002 വോട്ടുകള്‍ക്കാണ് ഗോപകുമാറിൻ്റെ വിജയം. എല്‍ഡിഎഫ് സ്ഥാനാർത്ഥി ആർ രാജേന്ദ്രൻ, യുഡിഎഫ് സ്ഥാനാർത്ഥി സൂരജ് രവി എന്നിവരെയാണ് ബിബി ഗോപകുമാർ തോല്‍പ്പിച്ചത്. തുടർച്ചയായ മൂന്നാം തവണയായിരുന്നു ബിബി ഗോപകുമാർ മണ്ഡലത്തില്‍ ജനവിധി തേടിയത്. 'കേരള രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി, ആ സ്ഥാനത്തേക്ക് ഒരു ബിജെപി സ്ഥാനാർത്ഥി ഉണ്ടാകും. ഗോപകുമാറായിരിക്കും ബിജെപി സ്ഥാനാർത്ഥി. അദ്ദേഹത്തിന്റെ പേര് ഞാനും മുരളീധരനും നിർദ്ദേശിക്കും,' ചന്ദ്രശേഖർ പറഞ്ഞു.


23 മുതല്‍ 28 വരെ സഭ ചേരില്ല. 29നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂണ്‍ ഒന്നിനാണ്‌ ഡെപ്യൂട്ടി സ്‌പീക്കർ തെരഞ്ഞെടുപ്പ്‌. ഷാനി മോള്‍ ഉസ്‌മാനാണ് യുഡിഎഫിൻ്റെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർഥി. ഒന്ന് മുതല്‍ മൂന്ന് വരെ ഗവർണറുടെ നയപ്രഖ്യാപനത്തിന്‌ നന്ദി രേഖപ്പെടുത്തുന്ന ഉപക്ഷേപത്തിന് മേല്‍ ചർച്ച നടക്കും.


ഷാനിമോള്‍ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കർ


കോണ്‍ഗ്രസില്‍ നിന്ന് ഡെപ്യൂട്ടി സ്പീക്കർ പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയാണ് അരൂരില്‍ നിന്നുള്ള നിയമസഭാ അംഗമായ ഷാനിമോള്‍ ഉസ്മാൻ. 9,324 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ഷാനിമോളുടെ വിജയം. സിറ്റിങ് എംഎല്‍എ ദലീമയെയാണ് ഷാനിമോള്‍ പരാജയപ്പെടുത്തിയത്.