കെഎസ്‌ഇബിയുടെ റവന്യൂ കമ്മി 6645 കോടി, പിടിച്ച്‌ നില്‍ക്കണമെങ്കില്‍ സ്വകാര്യ നിക്ഷേപം വേണം ; ധവളപത്രത്തിലെ നിര്‍ദ്ദേശം നടപ്പാക്കുമോ യുഡിഎഫ് സര്‍ക്കാ‍‍‍ര്‍

തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ നിയമസഭയില്‍ അവതരിപ്പിച്ച ധവള പത്രത്തില്‍ വിവിധ മേഖലകളില്‍ സമൂലമായ മാറ്റമാണ് ആവശ്യപ്പെടുന്നത്.

അതിലൊന്ന് വൈദ്യുതിരംഗത്ത് സ്വകാര്യ നിക്ഷേപം വേണമെന്നതാണ്. കെഎസ്‌ഇബി യുടെ നഷ്ടക്കണക്ക് ചൂണ്ടിക്കാട്ടിയാണ് വൈദ്യുതിരംഗം സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കണമെന്ന് ധവളപത്ര നിര്‍ദ്ദേശിക്കുന്നത്. 


നൂതന വ്യവസായ മേഖലകള്‍ക്ക് വൈദ്യുതി കിട്ടാൻ സ്വകാര്യ നിക്ഷേപം കൂടിയേ തീരുവെന്നാണ് നിലപാട്. കേരളത്തിന്‍റെ കാര്യമായി വളര്‍ച്ചയ്ക്ക് വൈദ്യുതോല്‍പാദനം വലിയ തോതില്‍ കൂട്ടണം. സൗരോര്‍ജ്ജത്തിലൂടെ 6000 മെഗാവാട്ട് , പന്പഡ് ഹൈഡ്രോ ഇലക്‌ട്രിക് പദ്ധതികളിലൂടെ 8000 മെഗാവാട്ടും വൈദ്യുതി ഉത്പാദിപ്പിക്കണം. ക്ലോസ്ഡ് ലൂപ്പ് റിയാട്റുകള്‍ വഴിയും വൈദ്യുതിയുണ്ടാക്കണം.


എന്നാല്‍ ഇതിനാവശ്യമായ വിഭവം കെഎസ്‌ഇബിക്കില്ലെന്നാണ് ധവള പത്രം പറയുന്നത്. ഇവ സമയബന്ധിതമായി തീര്‍ക്കാനുള്ള മികച്ച പാരന്പര്യവും ഇല്ല. അതിനാല്‍ സ്വകാര്യ നിക്ഷേപങ്ങള്‍ക്കും കേന്ദ്ര പൊതുമേഖലാ നിക്ഷേപങ്ങള്‍ക്കും അനുമതി നല്‍കണമെന്നാണ് ശുപാര്‍ശ. ഉത്പാദനം, പ്രസരണം, സംഭരണം എന്നിവയില്‍ നിക്ഷേപം കൂട്ടണം.


വൈദ്യുതി ഉത്പാദനം കൂട്ടിയില്ലെങ്കില്‍ എഐ, ഡാറ്റാ സെന്‍റര്‍, നൂതന ഉത്പാദന മേഖലകള്‍ തുടങ്ങിയവയില്‍ സംസ്ഥാനത്തിന് അവസരം നഷ്ടമാകും. പകുതിയിലധികം കെഎസ്‌ഇബി ചെലവാക്കുന്നത് പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ. നിരക്ക് പരിഷ്കരിച്ച്‌ പിടിച്ചു നില്‍ക്കാനാകില്ലെന്നും ധവളപത്രത്തില്‍ പറയുന്നു.


6645 കോടിയാണ് 2023-24ലെ കെഎസ്‌ഇബിയുടെ റവന്യൂ കമ്മി. സഞ്ചിത നഷ്ടവും കൂടുന്നു. ഈ കണക്കുകള്‍ എല്ലാം പറഞ്ഞാണ് ഊര്‍ജ്ജ രംഗത്ത് സ്വകാര്യ നിക്ഷേപത്തിനുള്ള നിര്‍ദ്ദേശം. സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രനിയമങ്ങളെയും കടമെടുപ്പിനുള്ള ഉപാധികളെയും കെഎസ്‌ഇബിയെ തകര്‍ക്കുമെന്ന് പറഞ്ഞ് രാഷ്ട്രീയമായി എതിര്‍ക്കുന്നുണ്ട് പ്രതിപക്ഷം. 


വിതരണത്തില്‍ സ്വകാര്യവത്കരണം നടപ്പാക്കിയ സംസ്ഥാനങ്ങളിലെ വൈദ്യുതി നിരക്ക് എതിര്‍പ്പിനായി കാരണമായി ചൂണ്ടിക്കാണിക്കുന്നു. ധവള പത്രം ആവശ്യപ്പടുന്നതു പോലെ രാഷ്ട്രീയമായി ഉറച്ച തീരുമാനം യുഡിഎഫ് സര്‍ക്കാര്‍ എടുക്കുമോയെന്നാണ് അറിയേണ്ടത്.