റിയാസിനെ മന്ത്രിയാക്കിയപ്പോള്‍ അമ്മായിയപ്പന്‍റെ ക്യാബിനറ്റില്‍ മരുമോനെ മന്ത്രിയാക്കിയെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല ; കെ.മുരളീധരൻ

തിരുവനന്തപുരം : മന്ത്രി സണ്ണി ജോസഫിന്‍റെ ബന്ധുവിനെ പേഴ്സണല്‍ സ്റ്റാഫില്‍ എടുത്തതിനെ പിന്തുണച്ച്‌ മന്ത്രി കെ.മുരളീധരൻ.

സണ്ണി ജോസഫിന്‍റെ ബന്ധുവാണെങ്കിലും അദ്ദേഹം പഞ്ചായത്ത് പ്രസിഡന്‍റായി പ്രവർത്തിച്ചിട്ടുണ്ട്. മുഹമ്മദ് റിയാസിനെ മന്ത്രിയാക്കിയപ്പോള്‍ അമ്മായിയപ്പന്‍റെ ക്യാബിനറ്റില്‍ മരുമോനെ മന്ത്രിയാക്കിയെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


റിയാസും ഒരു യുവജനസംഘടനയുടെ അഖിലേന്ത്യ പ്രസിഡന്‍റായിരുന്നു. ദേവസ്വം ബോര്‍ഡുകളുടെ ഏകീകരണം എന്ന പരാമര്‍ശത്തിലും മുരളീധരൻ പ്രതികരിച്ചു. വിവാദമായിട്ടുള്ള തീരുമാനങ്ങളൊന്നും സര്‍ക്കാര്‍ എടുക്കാൻ ഉദ്ദേശിക്കുന്നില്ല. 


എന്നാല്‍ പൊതുപരിപാടികള്‍ വരുമ്പോള്‍ ബോർഡുകളെ ഏകോപിപ്പിച്ചു കൊണ്ട് പരിപാടികള്‍ നടത്തും. ഏകീകരണ ദേവസ്വം ബോർഡ് എന്ന ആവശ്യം ഏറെ നാളായി ഉണ്ട്. ഹൈന്ദവ സംഘടനകളുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.


അതേസമയം ബന്ധു നിയമനത്തെ ന്യായീകരിച്ച്‌ മന്ത്രി സണ്ണി ജോസഫ് രംഗത്തെത്തി. മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ച്‌ പഞ്ചായത്ത് പ്രസിഡന്‍റായാളാണ്. വേണമെങ്കില്‍ മറ്റൊരു മന്ത്രിയുടെ സ്റ്റാഫ് ആക്കിയ ശേഷം തന്‍റെ സ്റ്റാഫിലേക്ക് മാറ്റാമായിരുന്നു. അത്തരം കാപട്യത്തിന് താൻ തയാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.