കുടുംബശ്രീ ‘ മിന്നൽ ടെൻഡർ ’ അട്ടിമറി നീക്കം പൊളിഞ്ഞു : പിആർഎഫ് ഇടപെടലിന് പിന്നാലെ റദ്ദാക്കി

ആലപ്പുഴ : കുടുംബശ്രീ ജില്ലാ മിഷന്റെ ആറു ദിവസത്തെ പരിപാടിയുടെ ഡിജിറ്റൽ, സോഷ്യൽ മീഡിയ കവറേജിനായി ക്ഷണിച്ച കൊട്ടേഷനിലെ അപാകതകൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി പീപ്പിൾസ് റിലീഫ് ഫോറം ( PRF ). വൻ ക്രമക്കേടും സ്വജനപക്ഷപാതവും ആരോപിക്കപ്പെട്ട മിന്നൽ ടെൻഡർ നടപടികൾ സംഘടനയുടെ ശക്തമായ ഇടപെടലിനെത്തുടർന്ന് അധികൃതർ പൂർണ്ണമായി റദ്ദാക്കി പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു.

ഓഗസ്റ്റ് 20-ന് ആരംഭിക്കുന്ന പരിപാടിക്കായി 17-ന് മാത്രം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച കൊട്ടേഷനിൽ പങ്കെടുക്കാൻ 18-ന് ഉച്ചയ്ക്ക് മൂന്നു മണി വരെ മാത്രമാണ് സമയം അനുവദിച്ചിരുന്നത്. വെറും 24 മണിക്കൂർ മാത്രം സമയം നൽകിയുള്ള ഈ ധൃതിപിടിച്ച നീക്കം തുടക്കത്തിലേ ദുരൂഹതകൾക്കിടയാക്കിയിരുന്നു.


ലഭ്യമായ ചുരുങ്ങിയ സമയത്തിനുള്ളിൽ കൃത്യമായി രേഖകൾ തയ്യാറാക്കി ഉച്ചയ്ക്ക് മൂന്നു മണിക്ക് മുൻപായി ആലപ്പുഴ കുടുംബശ്രീ ജില്ലാ ഓഫീസിലെത്തിയ പിആർഎഫ് പ്രവർത്തകനോട് കാത്തുനിൽക്കാൻ ആവശ്യപ്പെടുകയും, 3:15 ആയപ്പോൾ സമയം കഴിഞ്ഞെന്ന ന്യായം പറഞ്ഞ് അപേക്ഷ തള്ളുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. 


കൂടാതെ, കൊട്ടേഷൻ നടപടികൾ പൂർത്തിയാകുന്നതിന് മുൻപേ തന്നെ പരിപാടിയുടെ ഔദ്യോഗിക പോസ്റ്ററുകളും പ്രൊമോ വീഡിയോകളും കുടുംബശ്രീയുടെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടത് മുൻകൂട്ടി നിശ്ചയിച്ച ഒത്തുകളിയാണെന്ന ആക്ഷേപത്തിനും ശക്തിപകർന്നു.


സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെട്ടതോടെ പിആർഎഫ് സംസ്ഥാന പ്രസിഡന്റും പ്രമുഖ സാമൂഹികപ്രവർത്തകനുമായ ശ്രീ. എം.വി. ശില്പരാജിന്റെ നിർദ്ദേശപ്രകാരം ജില്ലാ കളക്ടർക്കും വിജിലൻസിനും അടിയന്തരമായി പരാതി നൽകാൻ സംഘടന തീരുമാനിച്ചു. 


അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നീങ്ങുമെന്ന സംഘടനയുടെ കർശന നിലപാടിന് പിന്നാലെ പ്രതിരോധത്തിലായ അധികൃതർ, രാത്രി വൈകി വിവാദമായ മുഴുവൻ കൊട്ടേഷൻ നടപടികളും റദ്ദാക്കാനും സുതാര്യമായ രീതിയിൽ പുനർടെൻഡർ ക്ഷണിക്കാനും ഉത്തരവിടുകയായിരുന്നു.