സെപ്റ്റംബർ 9 നാണ് യോഗം ചേരുക. ജൂലൈയില്‍ കോവളത്തെ സ്വകാര്യ ഹോട്ടലില്‍ ആദ്യ ഏകോപന യോഗം നടന്നിരുന്നു.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം 108 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി ടിവികെ മാറിയിരുന്നു. എന്നാല്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകള്‍ ലഭിക്കാത്തതിനാല്‍ കോണ്‍ഗ്രസ്, വിടുതലൈ ചിരുതൈകള്‍ കക്ഷി (വിസികെ), ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഐയുഎംഎല്‍), ഇടതുപക്ഷ പാർട്ടികള്‍ എന്നിവയുടെ പിന്തുണയെ ആശ്രയിച്ചാണ് സർക്കാർ മുന്നോട്ടുപോകുന്നത്.
യോഗത്തിന് മുന്നോടിയായി ടിവികെ മന്ത്രിമാർ വെള്ളിയാഴ്‌ച ഇടതുപക്ഷ പാർട്ടി നേതാക്കളുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഗ്രാമവികസന-ജലവിഭവ മന്ത്രി എൻ ആനന്ദ്, പൊതുമരാമത്ത്-കായിക വികസന മന്ത്രി ആദവ് അർജുന, ഊർജവിഭവ-നിയമ മന്ത്രി ആർ നിർമല്‍ കുമാർ, സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി എ രാജ്മോഹൻ എന്നിവർ സിപിഐ (എം) സംസ്ഥാന സെക്രട്ടറി പി ഷണ്‍മുഖം, സിപിഐ സംസ്ഥാന സെക്രട്ടറി എം വീരപാണ്ഡ്യൻ എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്‌ച നടത്തി.
ഇടതുപക്ഷ പാർട്ടികളോട് ഔദ്യോഗികമായി സർക്കാരിന്റെ ഭാഗമാകണമെന്ന് ടിവികെ നേതാക്കള്‍ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. മുൻ മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ നേതൃത്വത്തിലുള്ള ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ മുൻ സഖ്യകക്ഷിയായിരുന്ന എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈകോയുമായും നേതാക്കള്‍ കൂടിക്കാഴ്‌ച നടത്തി.
അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാനുള്ള ടിവികെയുടെ നീക്കത്തെച്ചൊല്ലി കോണ്‍ഗ്രസും ടിവികെയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് പുതിയ നീക്കം. ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിലെ മുൻ അംഗമായിരുന്ന കോണ്‍ഗ്രസ്, ടിവികെ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി അംഗീകരിച്ചില്ലെങ്കില്‍ സഖ്യത്തില്‍ നിന്ന് പിന്മാറുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ടിവികെയുടെ ഈ നീക്കത്തില്‍ തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ അതൃപ്‌തിയിലാണ്. വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കാനുള്ള നീക്കത്തെ അവർ ആരാധക മനോഭാവം എന്നാണ് വിശേഷിപ്പിച്ചത്. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധി 2029ല്‍ പ്രധാനമന്ത്രിയാകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെട്ടു.
തമിഴ്‌നാട് സർക്കാരില്‍ കോണ്‍ഗ്രസിന് രണ്ട് മന്ത്രിമാരാണുള്ളത്. പി വിശ്വനാഥൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയായും എസ് രാജേഷ് കുമാർ ടൂറിസം, ടൂറിസം വികസന കോർപ്പറേഷൻ മന്ത്രിയായും പ്രവർത്തിക്കുന്നുണ്ട്. സഖ്യം നല്ല നിലയില്‍ മുന്നോട്ട് പോവുന്ന വേളയിലാണ് പ്രധാനമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കം ഉടലെടുത്തത്.