Advertisement
Contact us to Advertise here
രാജ്യസഭയിലെ നിർണായക ചുമതലകളിൽ നിന്ന് നീക്കം ചെയ്തതിന് പിന്നാലെ രാഘവ് ഛദ്ദയും സന്ദീപ് പധക്കും അശോക്മിത്തലും ഉൾപ്പടെ ഏതാനും എംപിമാരും ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിച്ചു. പാർട്ടിയുടെ ആദർശങ്ങളേക്കാൾ വലുത് വ്യക്തിതാൽപ്പര്യമാണെന്ന് തെളിയിച്ചവർ സ്വയം ഒഴിഞ്ഞുപോയത് പാർട്ടിക്ക് ഗുണകരമാകുമെന്നും പ്രസ്ഥാനം കൂടുതൽ കരുത്താർജ്ജിക്കുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ജനകീയ പ്രശ്നങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ പാർലമെന്റിൽ ആഞ്ഞടിക്കേണ്ട നിർണ്ണായക സമയത്ത്, പാർട്ടിയെ സഹായിക്കുന്നതിന് പകരം സ്വന്തം പ്രതിച്ഛായ വർദ്ധിപ്പിക്കാനുള്ള "സോഫ്റ്റ് പിആർ" പ്രവർത്തനങ്ങളിൽ മുഴുകിയതാണ് രാഘവ് ഛദ്ദക്കെതിരെ പാർട്ടി നടപടിയെടുക്കാൻ കാരണമായത്.
രാജ്യത്തെ ബാധിക്കുന്ന ഗൗരവകരമായ രാഷ്ട്രീയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം വിമാനത്താവളത്തിലെ സമോസയെക്കുറിച്ചും മറ്റും സാമൂഹ്യമാധ്യമങ്ങളിൽ സംസാരിക്കുന്നത് ശരിയായ നടപടിയല്ലെന്ന് എഎപി നേതാക്കൾ കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങളെ എതിർക്കുന്നതിൽ നിന്ന് ഛദ്ദ മനഃപൂർവം വിട്ടുനിന്നതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ചൂണ്ടിക്കാട്ടി.
അരവിന്ദ് കെജ്‌രിവാളിന്റെ പടയാളികൾ രാജ്യം നേരിടുന്ന വലിയ വെല്ലുവിളികൾക്കെതിരെ പോരാടുമ്പോൾ, ഇത്തരം നിസാര കാര്യങ്ങൾക്കല്ല മുൻഗണന നൽകേണ്ടതെന്ന് എഎപി നേതാവ് സൗരഭ് ഭരദ്വാജ് പ്രതികരിച്ചു.
സഞ്ജയ് സിംഗിനെപ്പോലുള്ള കരുത്തരായ നേതാക്കൾ പാർട്ടിക്കായി ജയിൽവാസം വരെ വരിക്കാൻ തയ്യാറായപ്പോൾ, രാഘവ് ഛദ്ദയും സംഘവും ബിജെപിയുമായി രഹസ്യധാരണയിലായിരുന്നു എന്ന സൂചനകൾ ശരിവെക്കുന്നതാണ് ഇപ്പോഴത്തെ മാറ്റം. അവസരവാദി രാഷ്ട്രീയം പയറ്റുന്നവർ പാർട്ടി വിടുന്നത് എഎപിയെ കൂടുതൽ ശുദ്ധീകരിക്കുമെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ജനങ്ങൾ ഇവർക്ക് മറുപടി നൽകുമെന്നും പാർട്ടി വ്യക്തമാക്കി.
Comments
0 comment