Advertisement
Contact us to Advertise here
2025 നവംബർ മുതല്‍ തന്നെ ഖമനേയിയെ വധിക്കാനായി ബെഞ്ചമിൻ നെതന്യാഹു രഹസ്യ പദ്ധതികള്‍ തയ്യാറാക്കിയിരുന്നുവെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് ആണ് വെളിപ്പെടുത്തിയത്. ഇസ്രയേലിന്റെ എൻ12 ടിവി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കാറ്റ്സ് ഖമനേയി വധം മുൻകൂട്ടി തീരുമാനിച്ച പ്രകാരമുള്ള ആക്രമണമായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. ശനിയാഴ്ച ആരംഭിച്ച യുഎസ് - ഇസ്രായേല്‍ വ്യോമാക്രമണത്തിന്റെ ആദ്യ മണിക്കൂറുകളില്‍ ഖമേനി കൊല്ലപ്പെട്ടു, ഒരു രാജ്യത്തിന്റെ ഉന്നത ഭരണാധികാരിയെ വ്യോമാക്രമണത്തിലൂടെ ഞങ്ങള്‍ കൊലപ്പെടുത്തി - കാറ്റ്സ് പറഞ്ഞു.
2026 പകുതിയോടെ ഖമനേയിയിയെ വധിക്കാനായിരുന്നു ഇസ്രയേല്‍ ലക്ഷ്യമിട്ടിരുന്നതെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ അമേരിക്കയെപ്പോലും അറിയിക്കാതെ ഇസ്രയേല്‍ ഒറ്റയ്ക്ക് ഈ നീക്കം നടത്താനായിരുന്നു തീരുമാനം. എന്നാല്‍ ഇറാനില്‍ ഭരണവിരുദ്ധ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതോടെ എത്രയും വേഗം ദൗത്യം നടപ്പിലാക്കുന്നതിന് കാരണമായി. അനുകൂല സാഹചര്യമുണ്ടായതോടെയാണ് അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനില്‍ അതിശക്തമായ സൈനിക നീക്കം നടത്തിയതെന്ന് കാറ്റ്സ് അഭിമുഖത്തില്‍ വ്യക്തമാക്കി.
ഇറാനില്‍ ആരംഭിച്ച പ്രക്ഷോഭം പെട്ടന്നാണ് വ്യാപിച്ചത്. അനേകായിരം പ്രതിഷേധക്കാർ ഖമനേയി ഭരണകൂടത്തിനെതിരെ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത് അത്ഭുതപ്പെടുത്തിയെന്ന് കാറ്റ്സ് പറഞ്ഞു. ഇത് അനുകൂല സാഹചര്യമാണെന്ന് മനസിലാക്കി പ്രധാനമന്ത്രി നെതന്യാഹുവും അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ ചർച്ചകള്‍ ആരംഭിച്ചു.
തുടർന്നാണ് ഇറാനില്‍ സംയുക്ത സൈനിക നീക്കത്തിനുള്ള പ്രവർത്തനങ്ങള്‍ ആസൂത്രണം ചെയ്തത്. ഖമനേയിയെ ഇല്ലാതാക്കുകയും, ഇറാനിയൻ നേതൃത്വത്തെ പൂർണ്ണമായും നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദൗത്യം വേഗത്തില്‍ നടപ്പിലാക്കിയതെന്നും ട്രംപുമായി ഇത്തരമൊരു സഹകരണം ഉണ്ടാക്കാൻ ലോകത്ത് ബെഞ്ചമിൻ നെതന്യാഹുവിന് മാത്രമേ സാധിക്കൂ എന്നും പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് പറഞ്ഞു.
Comments
0 comment