Advertisement
Contact us to Advertise here
ലോകത്തെ ഏറ്റവും വലിയ തിരോധാനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി പലരും ഇതിനെ ഭീതിയോടെയാണ് ഓർക്കുന്നത്. എന്നാല്‍ പതിറ്റാണ്ടുകളായി മനുഷ്യന്റെ യുക്തിയെയും ഭാവനയെയും ഒരുപോലെ ഉണർത്തുന്ന ഈ സംഭവത്തിന് പിന്നില്‍ അന്യഗ്രഹജീവികളുടെ ഇടപെടലാണോ അതോ മറ്റെന്തെങ്കിലുമാണോ എന്ന ചോദ്യം ഇപ്പോഴും സജീവമാണ്.
കഥകളുടെ തുടക്കം 1930 നവംബറിലാണ്. കനേഡിയൻ രോമ വ്യാപാരിയായ ജോ ലബെല്‍ എന്നയാള്‍ വടക്കൻ കാനഡയിലെ ഉള്‍ക്കാടുകളിലൂടെയും മഞ്ഞുപാളികളിലൂടെയും നടത്തിയ യാത്രയ്ക്കൊടുവിലാണ് അൻജികുനി തടാകത്തിന് സമീപമുള്ള ഇന്യൂട്ട് വംശജരുടെ ഗ്രാമത്തില്‍ എത്തിച്ചേരുന്നത്.
മുൻപും പലതവണ ഈ ഗ്രാമം സന്ദർശിച്ചിട്ടുള്ള ലബെലിന് അവിടുത്തെ ജനങ്ങളുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. എന്നാല്‍ അന്ന് ഗ്രാമത്തിലേക്ക് കാലെടുത്തുവെച്ച ലബെലിനെ വരവേറ്റത് ശ്മശാനതുല്യമായ മൗനമായിരുന്നു. ഒരു മനുഷ്യൻ പോലും ആ പ്രദേശത്ത് എങ്ങും ഉണ്ടായിരുന്നില്ല.
ഏകദേശം രണ്ടായിരത്തോളം ആളുകള്‍ അധിവസിച്ചിരുന്ന ഒരു വലിയ ഗ്രാമമാണ് ഒറ്റ രാത്രികൊണ്ട് ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായത് എന്ന രീതിയിലാണ് പില്‍ക്കാലത്ത് ഈ വാർത്തകള്‍ പ്രചരിച്ചത്. മഞ്ഞുമൂടിയ ആ വിജനതയില്‍ ലബെല്‍ നടത്തിയ തിരച്ചിലില്‍ കണ്ട കാഴ്ചകള്‍ അദ്ദേഹത്തെ കൂടുതല്‍ ഭയപ്പെടുത്തുന്നതായിരുന്നു.
ഗ്രാമത്തിലെ കുടിലുകളില്‍ പാതി വെന്ത നിലയിലുള്ള ഭക്ഷണ സാധനങ്ങളും, തുന്നിക്കൊണ്ടിരുന്ന വസ്ത്രങ്ങളും അതുപോലെ തന്നെ അവശേഷിച്ചിരുന്നു. ആളുകള്‍ പെട്ടെന്ന് എങ്ങോട്ടോ ഓടിപ്പോയ ലക്ഷണങ്ങളാണ് അവിടെ പ്രകടമായിരുന്നത്.
ഏറ്റവും വിചിത്രമായ കാര്യം, ഇന്യൂട്ട് ജനത തങ്ങളുടെ ജീവനേക്കാള്‍ വിലമതിച്ചിരുന്ന വേട്ടയാടാനുള്ള തോക്കുകളും മറ്റ് ആയുധങ്ങളും കുടിലുകളില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു എന്നതാണ്.
വന്യമൃഗങ്ങളെ ഭയന്ന് ജീവിക്കുന്ന ഒരു ആദിവാസി സമൂഹം ആയുധങ്ങളില്ലാതെ കാട്ടിലേക്ക് പോകില്ലെന്നത് തിരോധാനത്തിന്റെ ആഴം കൂട്ടി. ഇതിനെല്ലാം പുറമെ, മഞ്ഞുവണ്ടികള്‍ വലിക്കാൻ അവർ ഉപയോഗിച്ചിരുന്ന നായ്ക്കള്‍ മരങ്ങളില്‍ കെട്ടിയിട്ട നിലയില്‍ പട്ടിണി കിടന്നു ചത്തതായും ലബെല്‍ കണ്ടെത്തിയെന്ന് വാർത്തകളില്‍ നിറഞ്ഞു.
സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ റേഡിയോയിലൂടെയും പത്രങ്ങളിലൂടെയും ഈ വാർത്ത ലോകമെമ്പാടും പടർന്നു. ഗ്രാമവാസികളുടെ കല്ലറകള്‍ പോലും തുറക്കപ്പെട്ട നിലയിലായിരുന്നു എന്നും മൃതദേഹങ്ങള്‍ അവിടെനിന്ന് അപ്രത്യക്ഷമായിരുന്നു എന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പിന്നീട് കഥകളിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടു.
കൂടാതെ, ഗ്രാമീണരെ കാണാതാകുന്ന സമയത്ത് അൻജികുനി തടാകത്തിന് മുകളില്‍ ആകാശത്ത് അസ്വാഭാവികമായ തിളക്കമുള്ള പ്രകാശധാരകള്‍ കണ്ടതായി പ്രദേശത്തെ മറ്റ് വേട്ടക്കാർ അവകാശപ്പെട്ടതോടെ കഥകളിലേക്ക് അന്യഗ്രഹജീവികളും കടന്നുവന്നു.
എന്നാല്‍ ഈ സംഭവത്തിന് പിന്നിലെ സത്യാവസ്ഥയെക്കുറിച്ച് ഗവേഷകരും കനേഡിയൻ റോയല്‍ മൗണ്ടഡ് പോലീസും വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് കഥയിലെ വലിയ പൊരുത്തക്കേടുകള്‍ പുറത്തുവന്നത്. ഇത്രയും വലിയൊരു ജനസംഖ്യയുള്ള ഗ്രാമം പൂർണമായും അപ്രത്യക്ഷമായി എന്ന വാദത്തെ സാധൂകരിക്കുന്ന യാതൊരുവിധ ഔദ്യോഗിക രേഖകളും കാനഡ സർക്കാരിന്റെ പക്കല്‍ ഉണ്ടായിരുന്നില്ല. പത്രങ്ങളില്‍ വന്ന വാർത്തകള്‍ പലതും അതിശയോക്തി കലർന്നതാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
ചരിത്രകാരന്മാരും ശാസ്ത്രജ്ഞരും നടത്തിയ ആഴത്തിലുള്ള പഠനങ്ങളില്‍, കാലം കഴിയുംതോറും ഈ കഥയിലേക്ക് ഭാവനയുടെ പുതിയ നിറങ്ങള്‍ കൂട്ടിച്ചേർക്കപ്പെടുകയായിരുന്നു എന്ന് കണ്ടെത്തി.
ആദ്യകാല പത്ര റിപ്പോർട്ടുകളില്‍ കാണാതായവരുടെ എണ്ണം കേവലം മുപ്പതോ നാല്‍പ്പതോ മാത്രമായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് വായനക്കാരെ ആകർഷിക്കാൻ വേണ്ടി ഇത് രണ്ടായിരമായി ഉയർത്തുകയായിരുന്നു. തുറന്നു കിടന്ന കല്ലറകളും പട്ടിണി കിടന്നു ചത്ത നായ്ക്കളും ഒക്കെ കഥയ്ക്ക് ഭീകരത കൂട്ടാൻ വേണ്ടി മാത്രം എഴുതിച്ചേർത്തതാണെന്ന് ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു.
അൻജികുനിയിലെ ഈ വൻ തിരോധാനം യഥാർഥത്തില്‍ സംഭവിച്ച ഒന്നല്ലെന്നും, മറിച്ച് പത്രപ്രവർത്തകരും കഥാകാരന്മാരും ചേർന്ന് കെട്ടിച്ചമച്ച ഒരു ആധുനിക മിഥ്യ മാത്രമാണെന്നുമാണ് ഇന്ന് ഭൂരിഭാഗം ചരിത്രകാരന്മാരും വിശ്വസിക്കുന്നത്. കഠിനമായ ശൈത്യകാലത്ത് ആ പ്രദേശത്ത് അനുഭവപ്പെട്ടിരിക്കാനിടയുള്ള കടുത്ത ഭക്ഷണക്ഷാമമോ പകർച്ചവ്യാധികളോ കാരണം ആ ചെറിയ ജനവിഭാഗം താല്‍ക്കാലികമായി സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറിത്താമസിച്ചതാകാനാണ് സാധ്യത.
ഒരു സാധാരണ ജനവിഭാഗത്തിന്റെ കുടിയേറ്റത്തെ കാലക്രമേണ മനുഷ്യന്റെ ഭാവനയും ഭീതിയും ചേർന്ന് ഒരു നിഗൂഢ ശാസ്ത്രകഥയാക്കി മാറ്റുകയായിരുന്നു. അന്യഗ്രഹജീവികളുടെ തട്ടിക്കൊണ്ടുപോകല്‍ സിദ്ധാന്തങ്ങള്‍ക്ക് ഇന്നും ആഗോളതലത്തില്‍ വലിയ സ്വീകാര്യതയുള്ളതിനാല്‍ അൻജികുനി ദുരൂഹത ഇന്നും ഇന്റർനെറ്റിലെ ചർച്ചകളില്‍ സജീവമായി നിലനില്‍ക്കുന്നു. സത്യവും മിഥ്യയും വേർതിരിക്കാനാകാത്ത വണ്ണം മഞ്ഞിനടിയില്‍ ഒളിഞ്ഞിരിക്കുന്ന ഒരു രഹസ്യമായി അൻജികുനി തടാകക്കരയിലെ ഈ കഥ ഇന്നും അവശേഷിക്കുന്നു.
Comments
0 comment