മുതിർന്ന നേതാവായ കെ.എ. സെങ്കോട്ടയ്യനെ മാറ്റിയാണ് മാരി വില്‍സണ് ധനകാര്യ വകുപ്പ് നല്‍കിയത്. സെങ്കോട്ടയ്യനെ പുതിയ റവന്യൂ മന്ത്രിയായി നിയമിക്കുകയും ചെയ്തു.
രണ്ട് കോണ്‍ഗ്രസ് പ്രതിനിധികള്‍ ഉള്‍പ്പെടെ 23 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തിയാണ് വിജയ് തന്റെ മന്ത്രിസഭ വിപുലീകരിച്ചത്. മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ മുഖ്യമന്ത്രി പുതിയ മന്ത്രിമാർക്ക് വകുപ്പുകള്‍ അനുവദിക്കുകയും നേരത്തെ നല്‍കിയിരുന്ന ചില വകുപ്പുകളില്‍ മാറ്റം വരുത്തുകയും ചെയ്തു.
പൊതുഭരണം, ജലവിതരണം എന്നിവയ്‌ക്കൊപ്പം സുപ്രധാനമായ ആഭ്യന്തര വകുപ്പും വിജയിയാണ് കൈകാര്യം ചെയ്യുന്നത്.തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ താൻ നല്‍കിയ പ്രധാന വാഗ്ദാനങ്ങളായ ക്രമസമാധാന പരിപാലനത്തിനും സ്ത്രീസുരക്ഷയ്ക്കും വിജയ് നല്‍കുന്ന മുൻഗണനയാണ് ആഭ്യന്തര വകുപ്പ് സ്വന്തമായി നിലനിർത്തിയതിലൂടെ വ്യക്തമാകുന്നത്. കൂടാതെ, തിരഞ്ഞെടുപ്പില്‍ ടി.വി.കെയുടെ മിന്നും വിജയത്തിന് അടിത്തറയിട്ട യുവ വോട്ടർമാർക്കുള്ള സന്ദേശമെന്നോണം യുവജനക്ഷേമ വകുപ്പും അദ്ദേഹത്തിനാണ്.
കോണ്‍ഗ്രസ് എം.എല്‍.എമാരായ രാജേഷ് കുമാർ, പി. വിശ്വനാഥൻ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജേഷ് കുമാറിന് ടൂറിസം മന്ത്രാലയവും വിശ്വനാഥന് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുമാണ് നല്‍കിയിരിക്കുന്നത്.
ഇതോടെ വിജയ് മന്ത്രിസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം 32 ആയി ഉയർന്നു. 234 അംഗ നിയമസഭയുടെ 15 ശതമാനമെന്ന കണക്കനുസരിച്ച് തമിഴ്‌നാട്ടില്‍ പരമാവധി 35 മന്ത്രിമാർ വരെയാകാം.