പ്രധാനമന്ത്രി സ്ഥാനത്തേക്ക് വിജയുടെ സര്‍പ്രൈസ് എൻട്രി, മോദിക്കും രാഹുലിനുമൊപ്പം പട്ടികയില്‍, സര്‍വ്വേ ഫലം

രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി രണ്ട് വര്‍ഷം കഴിയുമ്പോഴേക്കും കന്നി നിയമസഭാ തിരഞ്ഞെടുപ്പും ജയിച്ച്‌ മുഖ്യമന്ത്രിയായി ഞെട്ടിച്ച നേതാവാണ് നടന്‍ വിജയ്.

അതിനുമപ്പുറം അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിട്ട് പോലും പാര്‍ട്ടി നേതാക്കളും അണികളും വിജയെ ഉയര്‍ത്തി കാണിക്കുന്നുണ്ട്. അത് കുറച്ച്‌ ഓവറല്ലേ എന്ന് തോന്നുന്നവര്‍ക്കുളള മറുപടിയാണ് ഇന്ത്യ ടുഡെ-സി വോട്ടര്‍ മൂഡ് ഓഫ് ദി നാഷന്‍ സര്‍വ്വേ ഫലം.


അടുത്ത പ്രധാനമന്ത്രി ആരാകണം എന്ന ചോദ്യത്തിന് ആദ്യ മൂന്ന് പേരില്‍ ഇടം പിടിച്ചിരിക്കുകയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായ വിജയ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഹുല്‍ ഗാന്ധിക്കും പിന്നിലായിട്ടാണ് മൂന്നാമനായി വിജയ് ഇടം നേടിയിരിക്കുന്നത്.


സര്‍വ്വേയില്‍ പങ്കെടുത്ത 48.7 ശതമാനം പേരും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി തന്നെ തുടരണം എന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ജനുവരിയില്‍ നടത്തിയ മൂഡ് ഓഫ് ദി നാഷന്‍ സര്‍വ്വേയില്‍ 55 ശതമാനം പേരായിരുന്നു മോദിയെ പിന്തുണച്ചിരുന്നത്. ആഗസ്റ്റിലേക്ക് എത്തുമ്പോള്‍ പിന്തുണയില്‍ 6 ശതമാനം ആണ് കുറവ് വന്നിരിക്കുന്നത്. 2024 ആഗസ്റ്റില്‍ നടത്തിയ മൂഡ് ഓഫ് ദി നാഷന്‍ സര്‍വ്വേയ്ക്ക് ശേഷം ഇതാദ്യമായാണ് മോദിയുടെ പിന്തുണ 50 ശതമാനത്തില്‍ താഴേക്ക് പോകുന്നത്.


പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരെന്ന ചോദ്യത്തിന് രണ്ടാമത് എത്തിയ രാഹുല്‍ ഗാന്ധിക്ക് ലഭിച്ചിരിക്കുന്നത് 27.1 ശതമാനം പേരുടെ പിന്തുണയാണ്. ജനുവരിയിലെ സര്‍വ്വേയില്‍ നിന്നും വലിയ വ്യത്യാസമൊന്നും രാഹുല്‍ ഗാന്ധിയുടെ ജനപ്രീതിയില്‍ വന്നിട്ടില്ലെന്നാണ് ഈ സര്‍വ്വേ ഫലം സൂചിപ്പിക്കുന്നത്. ജനുവരിയില്‍ രാഹുലിന് ലഭിച്ച പിന്തുണ 27 ശതമാനം ആയിരുന്നു.


'ബിജെപി ഇന്നുണ്ട്, നാളെ ഉണ്ടാവണം എന്നില്ല', താൻ ബിജെപിയുടെ കളിപ്പാവ അല്ലെന്ന് കങ്കണ റണാവത്ത്


പ്രധാനമന്ത്രി പട്ടികയിലേക്ക് സര്‍പ്രൈസ് എന്‍ട്രി നടത്തിയിരിക്കുകയാണ് വിജയ്. മുഖ്യമന്ത്രിയായി തന്നെ മാസങ്ങളുടെ മാത്രം ഭരണപരിചയമുളള ടിവികെ തലവന്‍ അടുത്ത പ്രധാനമന്ത്രിയാകണം എന്ന് ആഗ്രഹിക്കുന്നത് 9.2 ശതമാനം പേരാണ്. മൂന്നരമാസം മാത്രമേ ആയിട്ടുളളൂ അധികാരത്തിലെത്തിയിട്ടെങ്കിലും പാന്‍ ഇന്ത്യ തലത്തില്‍ വിജയ് എന്ന മുഖ്യമന്ത്രി ഇതിനകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.


സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ആറാം സ്ഥാനത്താണ് ദീപ്‌കെ. 1.3 ശതമാനം പേരാണ് അഭിജീത് ദീപ്‌കെ പ്രധാനമന്ത്രിയാകണം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. നാലാം സ്ഥാനത്തുളള മമത ബാനര്‍ജിക്ക് 2 ശതമാനം പേരുടേയും അഞ്ചാം സ്ഥാനത്തുളള അഖിലേഷ് യാദവിന് 1.7 ശതമാനം പേരുടേയും ആറാം സ്ഥാനത്തുളള അരവിന്ദ് കെജ്രിവാളിന് 1.2 ശതമാനം പേരുടെയും പിന്തുണയുണ്ട്.