Advertisement
Contact us to Advertise here
1963 - ൽ ജനിച്ച ഡോ. അൽഫോൻസ മാത്യു സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയുടെ സംരക്ഷണയിലാണ് വളർന്നത്. ഈ വളർച്ചാസാഹചര്യമാണ് പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി നിലകൊള്ളാനുള്ള നിശ്ചയദാർഢ്യം ഡോ. അൽഫോൻസ മാത്യുവിന് നൽകിയത്. 34 വർഷത്തെ നീണ്ട അധ്യാപന ജീവിതത്തിന് ശേഷം 2024 -ൽ ഇംഗ്ലീഷിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോ.അൽഫോൻസ മാത്യു, കേരള നിയമസഭയുടെ മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്ററിൽ നിന്ന് 'പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യർ' കോഴ്സ് ഒന്നാം ക്ലാസ്സോടെ വിജയിച്ച് നിയമസഭാ നടപടികളിലുള്ള തന്റെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ഡോ. അൽഫോൻസ, 'കൺസ്ട്രക്റ്റീവ് പാരഡൈം' (Constructive Paradigm) എന്ന ആധുനിക ബോധനരീതിക്ക് തുടക്കം കുറിക്കുകയും നിരവധി അധ്യാപകർക്ക് ഈ മേഖലയിൽ പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്.
കോഴിക്കോട് ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സിൽ എൻ.സി.സി ഓഫീസറായി സേവനമനുഷ്ഠിച്ച ഡോ. അൽഫോൻസ മാത്യുവിന് മികച്ച പ്രകടനത്തിനുള്ള 'സ്റ്റാൻഡിംഗ് ഫസ്റ്റ് ഇൻ ഓർഡർ ഓഫ് മെറിറ്റ്' പുരസ്കാരവും ലഭിച്ചിട്ടുണ്ട്. പൊതുസേവന രംഗത്ത് സജീവമായ ഡോ. അൽഫോൻസ മാത്യു ഹാർബർ ട്രൂത്ത് സൊസൈറ്റി പ്രസിഡന്റ്, താമരശ്ശേരി രൂപത എ.കെ.സി.സി വൈസ് പ്രസിഡന്റ്, കോഴിക്കോട് ഡിസ്ട്രിക്റ്റ് ട്രോമ കെയർ എക്സിക്യൂട്ടീവ് അംഗം, മദ്യനിരോധന സമിതി അംഗം തുടങ്ങിയ വിവിധ പദവികൾ വഹിക്കുന്നു.
അഴിമതിക്കെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് ഡോ. അൽഫോൻസയെ ജനകീയയാക്കിയത്. 2020-ൽ നടക്കാവ് വാർഡിൽ നിന്ന് മുനിസിപ്പൽ കൗൺസിലറായി വിജയിച്ച ഡോ.അൽഫോൻസ മാത്യു, കോഴിക്കോട് കോർപ്പറേഷനിലെ അഴിമതികൾക്കെതിരെ നടത്തിയ ഒറ്റയാൾ പോരാട്ടം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അഴിമതിക്കെതിരെയുള്ള തന്റെ നിലപാടുകൾക്ക് കോൺഗ്രസ് പാർട്ടിയിൽ നിന്ന് പിന്തുണ ലഭിക്കാതെ വന്നതോടെ, ഡൽഹിയിലെയും പഞ്ചാബിലെയും ആം ആദ്മി സർക്കാരുകളുടെ വികസന മാതൃകയിൽ ആകൃഷ്ടയായി 2025-ലാണ് ഡോ. അൽഫോൻസ മാത്യു എ.എ.പിയിൽ ചേരുന്നത്. ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് കോഴിക്കോട് നോർത്ത് മണ്ഡലത്തിന്റെ സമഗ്രമായ വികസനമാണ് ഡോ. അൽഫോൻസ മാത്യു ലക്ഷ്യമിടുന്നത്.
കോഴിക്കോട് നോർത്ത് മണ്ഡലത്തിനായി വ്യക്തമായ ഒരു വികസന രേഖയാണ് ഡോ. അൽഫോൻസ മുന്നോട്ട് വെക്കുന്നത്. എം.എൽ.എ ഫണ്ടിന്റെ വിനിയോഗത്തിൽ നൂറ് ശതമാനം സുതാര്യത ഉറപ്പാക്കുക, കോഴിക്കോട് ബീച്ചിനെയും നഗര വാർഡുകളെയും ലോകനിലവാരത്തിലുള്ള ' സീറോ വേസ്റ്റ് ഗ്രീൻ സിറ്റി'യായി മാറ്റുക , മണ്ഡലത്തിലുടനീളം ഹൈടെക് സൗജന്യ ലേണിംഗ് സെന്ററുകളും ട്യൂഷൻ ഹബ്ബുകളും സ്ഥാപിക്കുക എന്നിവയാണ് പ്രധാന വാഗ്ദാനങ്ങൾ.
കൂടാതെ, 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ സെന്റർ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ 'മൊഹല്ല ക്ലിനിക്ക്' മാതൃകയിലേക്ക് ഉയർത്തൽ, വീട്ടമ്മമാർക്ക് കൃഷിയിലൂടെ സ്വതന്ത്ര വരുമാനം കണ്ടെത്താനുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോം എന്നിവയിലൂടെ മണ്ഡലത്തിലെ ഓരോ പൗരന്റെയും ജീവിതനിലവാരം മെച്ചപ്പെടുത്താൻ ഡോ. അൽഫോൻസ മാത്യു പ്രതിജ്ഞാബദ്ധയാണ്.
Comments
0 comment