കഞ്ചാവ് വാങ്ങാൻ പണം നല്‍കിയില്ല ; തിരുവനന്തപുരത്ത് വീടിന് തീയിട്ട് യുവാവ്

തിരുവനന്തപുരം : തിരുവനന്തപുരത്ത് കഞ്ചാവ് വാങ്ങാൻ പണം നല്‍കാത്തതിനെത്തുടർന്ന് യുവാവ് ബന്ധുക്കളുടെ വീടിന് തീയിട്ടു. കണിയാപുരത്ത് വാടകയ്ക്ക് താമസിക്കുന്ന അമീന - ഷാജഹാൻ ദമ്പതികളുടെ വീടാണ് ഇവരുടെ സഹോദരി പുത്രനായ ഫൈസല്‍ തീയിട്ട് നശിപ്പിച്ചത്.

ബുധനാഴ്ച വൈകുന്നേരം ഏഴ് മണിയോടെ വീട്ടിലെത്തിയ ഫൈസല്‍ ലഹരിമരുന്ന് വാങ്ങാനായി പണം ആവശ്യപ്പെടുകയും, ഇത് നല്‍കാത്തതിനെത്തുടർന്ന് വീട്ടില്‍ ബഹളം വെച്ച്‌ സ്വന്തം കൈഞരമ്പ് മുറിക്കുകയും ചെയ്തിരുന്നു.


പോകുന്ന സമയത്ത് വീടിന് തീയിടുമെന്ന് ഭീഷണിപ്പെടുത്തിയ ഇയാള്‍, വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെ കൃത്യം നിർവഹിക്കുകയായിരുന്നു. ഉഗ്രശബ്ദം കേട്ട് നാട്ടുകാർ ഉണർന്നു നോക്കുമ്പോഴാണ് വീട് കത്തുന്നത് കണ്ടത്. സംഭവത്തില്‍ മംഗലപുരം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.