ലോകകപ്പിലെ തകർപ്പൻ പ്രകടനങ്ങളിലൂടെ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച മലയാളി താരം സഞ്ജു സാംസണ്‍, ജസ്പ്രീത് ബുംറ എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യൻ താരങ്ങള്‍. ദക്ഷിണാഫ്രിക്കയുടെ യുവതാരം കോണർ എസ്റ്റർഹൂയിസനാണ് പട്ടികയിലെ മൂന്നാമൻ.
ലോകകപ്പിന്‍റെ തുടക്കത്തില്‍ പുറത്തിരിക്കേണ്ടി വന്നെങ്കിലും സൂപ്പർ 8 ഘട്ടം മുതല്‍ ടീമിലെത്തിയ സഞ്ജു ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. വെര്‍ച്വല്‍ ക്വാര്‍ട്ടര്‍ ഫൈനലായി മാറിയ വെസ്റ്റ് ഇന്‍ഡീസിനെതിരായ സൂപ്പര്‍ 8 പോരാട്ടത്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിന്‍റെ വിജയശില്‍പിയായ സഞ്ജു, സെമിയിലും ഫൈനലിലും 89 റണ്‍സ് വീതം നേടി ടീമിന്‍റെ ടോപ് സ്കോററായി. മൂന്ന് പ്രധാന മത്സരങ്ങളില്‍ നിന്നായി 137.50 ശരാശരിയിലും 200ന് അടുത്ത് പ്രഹരശേഷിയിലും 275 റണ്‍സാണ് സഞ്ജു നേടിയത്. ഈ പ്രകടനം അദ്ദേഹത്തിന് ടൂർണമെന്‍റിലെ മികച്ച താരത്തിനുള്ള പുരസ്കാരവും നേടിക്കൊടുത്തു.
ബാറ്റിംഗില്‍ സഞ്ജു തിളങ്ങിയപ്പോള്‍ പന്തുകൊണ്ട് എതിരാളികളെ വരിഞ്ഞുമുറുക്കിയത് ജസ്പ്രീത് ബുംറയായിരുന്നു. സെമി ഫൈനലിലും ഫൈനലിലും ബുംറ എറിഞ്ഞ ഓവറുകളാണ് മത്സരത്തിന്‍റെ ഗതി മാറ്റിയത്. കിരീടപ്പോരില്‍ വെറും 15 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തിയ ബുംറയാണ് ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത്. ഫൈനലിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും ബുംറ സ്വന്തമാക്കിയിരുന്നു. അവസാന മൂന്ന് മത്സരങ്ങളില്‍ നിന്നായി 7 വിക്കറ്റുകളാണ് ബുംറ പിഴുതത്.