ഐപിഎല്‍ നിരാശക്കിടെ സഞ്ജു സാംസണെ തേടി സന്തോഷവാര്‍ത്ത, ഐസിസി പുരസ്കാരത്തിനുള്ള ചുരുക്കപട്ടികയില്‍ ഇടം, കൂടെ ബുമ്രയും

ദുബായ് : ടി20 ലോകകപ്പിലെ ഐതിഹാസിക വിജയത്തിന് പിന്നാലെ ഐസിസിയുടെ മാർച്ച്‌ മാസത്തെ മികച്ച താരത്തിനുള്ള ചുരുക്ക പട്ടികയിലും ഇന്ത്യൻ താരങ്ങളുടെ ആധിപത്യം.

ലോകകപ്പിലെ തകർപ്പൻ പ്രകടനങ്ങളിലൂടെ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച മലയാളി താരം സഞ്ജു സാംസണ്‍, ജസ്പ്രീത് ബുംറ എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യൻ താരങ്ങള്‍. ദക്ഷിണാഫ്രിക്കയുടെ യുവതാരം കോണർ എസ്റ്റർഹൂയിസനാണ് പട്ടികയിലെ മൂന്നാമൻ.


ലോകകപ്പിന്‍റെ തുടക്കത്തില്‍ പുറത്തിരിക്കേണ്ടി വന്നെങ്കിലും സൂപ്പർ 8 ഘട്ടം മുതല്‍ ടീമിലെത്തിയ സഞ്ജു ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. വെര്‍ച്വല്‍ ക്വാര്‍ട്ടര്‍ ഫൈനലായി മാറിയ വെസ്റ്റ് ഇന്‍ഡീസിനെതിരായ സൂപ്പര്‍ 8 പോരാട്ടത്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിന്‍റെ വിജയശില്‍പിയായ സഞ്ജു, സെമിയിലും ഫൈനലിലും 89 റണ്‍സ് വീതം നേടി ടീമിന്‍റെ ടോപ് സ്കോററായി. മൂന്ന് പ്രധാന മത്സരങ്ങളില്‍ നിന്നായി 137.50 ശരാശരിയിലും 200ന് അടുത്ത് പ്രഹരശേഷിയിലും 275 റണ്‍സാണ് സഞ്ജു നേടിയത്. ഈ പ്രകടനം അദ്ദേഹത്തിന് ടൂർണമെന്‍റിലെ മികച്ച താരത്തിനുള്ള പുരസ്കാരവും നേടിക്കൊടുത്തു.


ബാറ്റിംഗില്‍ സഞ്ജു തിളങ്ങിയപ്പോള്‍ പന്തുകൊണ്ട് എതിരാളികളെ വരിഞ്ഞുമുറുക്കിയത് ജസ്പ്രീത് ബുംറയായിരുന്നു. സെമി ഫൈനലിലും ഫൈനലിലും ബുംറ എറിഞ്ഞ ഓവറുകളാണ് മത്സരത്തിന്‍റെ ഗതി മാറ്റിയത്. കിരീടപ്പോരില്‍ വെറും 15 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തിയ ബുംറയാണ് ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത്. ഫൈനലിലെ മാൻ ഓഫ് ദി മാച്ച്‌ പുരസ്കാരവും ബുംറ സ്വന്തമാക്കിയിരുന്നു. അവസാന മൂന്ന് മത്സരങ്ങളില്‍ നിന്നായി 7 വിക്കറ്റുകളാണ് ബുംറ പിഴുതത്.