മെഡിക്കല്‍ കോളജ് ഡോക്ടേഴ്‌സിന്റെ സ്വകാര്യ പ്രാക്ടീസ് തിരിച്ചുകൊണ്ടുവരാനുള്ള നീക്കം ; എല്ലാ നടപടികളും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

തിരുവനന്തപുരം : മെഡിക്കല്‍ കോളജ് ഡോക്ടേഴ്സിന്റെ സ്വകാര്യ പ്രാക്ടീസില്‍ എല്ലാ നടപടികളും നിര്‍ത്തിവയ്ക്കാന്‍ ആരോഗ്യമന്ത്രി കെ മുരളീധരന്റെ നിര്‍ദ്ദേശം.

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറെ മന്ത്രി വിളിച്ചുവരുത്തി മന്ത്രി ശാസിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ഫയലിന്റെ തുടര്‍ച്ചയെന്നാണ് ആരോഗ്യമന്ത്രിയുടെ വാദം.


ജനറല്‍ ആശുപത്രികളിലെയും മെഡിക്കല്‍ കോളജുകളിലിലെയും പ്രഗത്ഭഭരായ ഡോക്ടര്‍മാര്‍ക്ക് ഒഴിവ് സമയങ്ങളില്‍ ചെറിയ തുക വാങ്ങി രോഗികളെ പരിശോധിക്കുന്ന കാര്യം പരിഗണിക്കമെന്ന സര്‍വീസ് പെന്‍ഷനേഴ്സ് ലീഗിന്റെ നിവേദനത്തെ മറയാക്കിയുള്ള ആരോഗ്യവകുപ്പിന്റെ സ്വകാര്യ പ്രാക്ടീസ് നീക്കമാണ് ട്വന്റിഫോര്‍ വാര്‍ത്തയാക്കിയത്. 


ആരോഗ്യമന്ത്രി വാര്‍ത്ത നിഷേധിച്ചെങ്കിലും സര്‍ക്കാര്‍ ഫയല്‍ നീക്കത്തിന്റെ രേഖകള്‍ പുറത്തുവിട്ടതോടെ മന്ത്രി പ്രതിരോധത്തിലായി. ഫയല്‍ വിളിച്ചുവരുത്തിയ മന്ത്രി മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി.


നയപരമായ തീരുമാനങ്ങളില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ തുടര്‍ച്ചയുണ്ടെങ്കില്‍ പുതിയ സര്‍ക്കാരുമായി കൂടിയാലോചിക്കണമെന്നും സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങള്‍ ചെയ്യരുതെന്നും മന്ത്രി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറെ അറിയിച്ചു. 


പുതിയ സര്‍ക്കാരിന് മുന്നില്‍ വരാത്ത ഫയല്‍ എന്ന് ആരോഗ്യമന്ത്രി കൈകഴുകുമ്പോഴും പ്രൈവറ്റ് പ്രാക്ടീസ് സംബന്ധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യവകുപ്പ് ഉത്തരവിട്ടത് കെ മുരളീധരന്‍ മന്ത്രി ആയതിനുശേഷം ഇക്കഴിഞ്ഞ ജൂലൈ 28നാണ്. മന്ത്രി അറിയാതെ നടക്കുന്ന വകുപ്പിലെ നീക്കങ്ങളില്‍ കടുത്ത അമര്‍ഷത്തിലാണ് ആരോഗ്യമന്ത്രി.