Advertisement
Contact us to Advertise here
മിഡില്‍ ഈസ്റ്റ് യുദ്ധത്തെ തുടർന്ന് ആഗോള ക്രൂഡ് ഓയില്‍ വില ബാരലിന് 70 ഡോളറില്‍ നിന്ന് 126 ഡോളർ വരെ ഉയർന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ വില കുതിച്ചുയർന്നിട്ടും ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില വർധനവുണ്ടായിരുന്നില്ല.
റിപ്പോർട്ടുകള്‍ പ്രകാരം നിലവില്‍ പെട്രോളിന് ലിറ്ററിന് ഏകദേശം 24 രൂപ വരെ കേന്ദ്രസർക്കാരും എണ്ണക്കമ്പനികളും ചേർന്ന് വഹിക്കുകയാണ്. ഡീസലില്‍ ഇത് 30 രൂപവരെ എത്തുന്നുവെന്നാണ് വൃത്തങ്ങള്‍ പറയുന്നത്.
4 - 5 രൂപ വരെ വർധിക്കാൻ സാധ്യത
വില വർധനയ്ക്ക് അനുമതി ലഭിച്ചാല്‍ പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 4 മുതല്‍ 5 രൂപവരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് സൂചന. ഗാർഹിക എല്‍പിജി സിലിണ്ടറുകള്‍ക്ക് 40 മുതല്‍ 50 രൂപവരെ വർധന ഉണ്ടാകാനും സാധ്യതയുണ്ട്. 2022 ന് ശേഷം ഇന്ധനവിലയില്‍ വലിയ മാറ്റമില്ലാതെ തുടരുന്നതിനാല്‍, ഏകദേശം നാല് വർഷത്തിനിടെ നടക്കുന്ന ആദ്യ പ്രധാന വിലപരിഷ്‌കരണമാകും ഇത്.
ലോകത്ത് പ്രതിസന്ധി, ഇന്ത്യയില്‍ ക്ഷാമമില്ല
ലോകത്തിന്റെ ഏകദേശം 20 ശതമാനം എണ്ണവിതരണവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കില്‍ യുദ്ധസാഹചര്യത്തെ തുടർന്ന് വലിയ തടസങ്ങളുണ്ടായതോടെയാണ് ആഗോള ഇന്ധനവിപണി പ്രതിസന്ധിയിലായത്.
ബംഗ്ലാദേശില്‍ നിലവില്‍ ഇന്ധനം റേഷനിംഗ് സംവിധാനമാണ് നടപ്പാക്കുന്നത്. പാകിസ്ഥാനും ശ്രീലങ്കയും ജോലി ദിവസങ്ങള്‍ കുറയ്ക്കുന്ന നടപടികള്‍ സ്വീകരിച്ചു. ദക്ഷിണ കൊറിയ വിലനിയന്ത്രണ നടപടികളും പ്രഖ്യാപിച്ചു. എന്നാല്‍ ഇന്ത്യയില്‍ ഇന്ധനക്ഷാമമോ നീണ്ട ക്യൂകളോ റേഷനിംഗോ ഉണ്ടായിട്ടില്ല.
ഇന്ത്യ സ്വീകരിച്ച നടപടികള്‍
പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ ഇന്ത്യ ആഭ്യന്തര എല്‍പിജി ഉല്‍പാദനം ദിനംപ്രതി 36,000 ടണ്ണില്‍ നിന്ന് 54,000 ടണ്ണായി ഉയർത്തിയതായി സർക്കാർ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഉപഭോക്താക്കള്‍ക്ക് തിരിച്ചടി കുറയ്ക്കാൻ പെട്രോള്‍- ഡീസലിലെ എക്സൈസ് തീരുവയും കുറച്ചു.
അതേസമയം റഷ്യ, അമേരിക്ക, പടിഞ്ഞാറൻ ആഫ്രിക്ക തുടങ്ങിയ മേഖലകളില്‍ നിന്ന് കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്ത് വിതരണ ശൃംഖല ശക്തിപ്പെടുത്തുകയും ചെയ്തു. രാജ്യത്തെ റിഫൈനറികള്‍ 100 ശതമാനത്തിലേറെ ശേഷിയില്‍ പ്രവർത്തിച്ചുവെന്നുമാണ് കേന്ദ്രം പറയുന്നത്.
Comments
0 comment